തൃശൂർ: വിവിധ ജില്ലകളിൽ നിന്നായി 150 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചു മുങ്ങിയ ഫിനോമിനൽ തട്ടിപ്പു കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. ഫിനോമിനൽ ഹെൽത്ത് കെയർ മലയാളി പ്രൈവറ്റ് ലിമിറ്റഡ് എംഡിയും കേരളത്തിലെ പ്രധാനിയുമായിരുന്ന കൊരട്ടി കവലക്കാടൻ വീട്ടിൽ കെ.ഒ. റാഫേൽ ആണ് അറസ്റ്റിലായത്.
തമിഴ്നാട് ഹരൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ടീമാണ് അറസ്റ്റു ചെയ്തത്. മുംബൈ ആസ്ഥാനമായ കന്പനി വൻ ലാഭം വാഗ്ദാനം ചെയ്ത് 2009 മുതൽ 2018 വരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. 2018ൽ കന്പനി പൂട്ടി മുങ്ങി.
ഒന്പതു വർഷം പണം നിക്ഷേപിച്ചാൽ നിക്ഷേപ കാലാവധി കഴിയുന്പോൾ ഇരട്ടി തുക തിരിച്ചു നൽകുമെന്നും നിക്ഷേപ കാലാവധിയിൽ മെഡിക്കൽ അനുകൂല്യങ്ങൾ നൽകുമെന്നുമായിരുന്നു വാഗ്ദാനം. നേപ്പാൾ സ്വദേശിയും മുംബൈയിൽ സ്ഥിര താമസക്കാരനുമായ കന്പനി ചെയർമാൻ എൻ.കെ. സിംഗിനെ ഒളിവിൽ കഴിഞ്ഞു വരവേ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം. സുരേന്ദ്രന്റെ കീഴിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം മുംബൈയിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു.
ഫിനോമിനൽ തട്ടിപ്പു കേസ്: പ്രധാന പ്രതി അറസ്റ്റിൽ
11:41 PM Dec 04, 2022 | Deepika.com