ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഇന്ന് സൂപ്പർ താരങ്ങളുടെ നേരിട്ട് ഏറ്റുമുട്ടൽ. ലയണൽ മെസി x റോബർട്ട് ലെവൻഡോവ്സ്കിക്കുശേഷം ഇന്ന് കൈലിയൻ എംബാപ്പെ x ലെവൻഡോവ്സ്കി പോരാട്ടം. പ്രീക്വാർട്ടറിൽ ഫ്രാൻസും പോളണ്ടും ഇന്ന് നേർക്കുനേർ ഇറങ്ങും. ഇന്നു നടക്കുന്ന രണ്ടാം പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടും സെനഗലും കൊന്പുകോർക്കും.
ഫ്രാൻസ് x പോളണ്ട്, 8.30 പിഎം
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസും പോളണ്ടും തമ്മിലുള്ള രണ്ടാമത് മത്സരമാണ് ഇന്ന് അൽ തുമാമ സ്റ്റേഡിയത്തിൽ അരങ്ങേറുക. 1982 ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫിൽ ഇരു ടീമും നേർക്കുനേർ ഇറങ്ങിയിരുന്നു. അന്ന് 3-2ന് ഫ്രാൻസ് ജയം സ്വന്തമാക്കി. ഗ്രൂപ്പ് ഡി ചാന്പ്യന്മാരായാണ് ഫ്രാൻസിന്റെ പ്രീക്വാർട്ടർ പ്രവേശം. ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടിയ ഫ്രാൻസ് മൂന്നാം മത്സരത്തിൽ മുൻനിരതാരങ്ങൾക്ക് വിശ്രമം അനുവദിച്ചു. അതോടെ ടുണീഷ്യയോട് 1-0നു പരാജയപ്പെട്ടു.
ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായാണ് പോളണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശം. മെക്സിക്കോയുമായി സമനിലയിൽ പിരിഞ്ഞ പോളണ്ട്, സൗദി അറേബ്യയെ കീഴടക്കി. എന്നാൽ, അർജന്റീനയോട് പരാജയപ്പെട്ടു. ഗോൾ ശരാശരിയിൽ മെക്സിക്കോയെ പിന്തള്ളിയാണ് പോളണ്ടിന്റെ നോക്കൗട്ട് ടിക്കറ്റ്. 1986നുശേഷം പോളണ്ട് ലോകകപ്പ് നോക്കൗട്ട് കളിക്കുന്നത് ഇതാദ്യമാണ്.
ഇംഗ്ലണ്ട് x സെനഗൽ, 12.30 എഎം
രാജ്യാന്തര സീനിയർ ഫുട്ബോളിൽ ഇംഗ്ലണ്ടും ആഫ്രിക്കൻ ചാന്പ്യന്മാരായ സെനഗലും നേർക്കുനേർ ഇറങ്ങുന്നത് ഇതാദ്യം. ആഫ്രിക്കൻ എതിരാളികൾക്ക് എതിരേ ഇതിനു മുന്പ് നടന്ന ഏഴ് മത്സരങ്ങളിലും ഇംഗ്ലണ്ട് തോൽവി അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ബി ചാന്പ്യന്മാരായാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ഇറാനെയും വെയിൽസിനെയും തോൽപ്പിച്ചപ്പോൾ യുഎസ്എയുമായി സമനിലയിൽ പിരിഞ്ഞു.
ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് സെനഗൽ പ്രീക്വാർട്ടറിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇക്വഡോറിനെയും ഖത്തറിനെയും തോൽപ്പിച്ച സെനഗൽ, നെതർലൻഡ്സിനോട് തോറ്റു.
ലോകകപ്പിൽ ഇന്ന് സൂപ്പർ പോരാട്ടം
07:02 AM Dec 04, 2022 | Deepika.com