ദോഹ: "ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം; മറ്റെല്ലാം തൽക്കാലം മാറ്റിവയ്ക്കാം'. ഖത്തർ ലോകകപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കത്തിനിൽക്കുന്ന വേളയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞ വാക്കുകളാണിത്.
20 വർഷത്തിന് ശേഷം ഏഷ്യയിലേക്ക് വിരുന്നെത്തിയ ലോകകപ്പിലെ പല വമ്പന്മാരുടെയും പ്രകടനം "ഫുട്ബോളിനെ മറന്ന' രീതിയിലുള്ളതായി തീർന്നപ്പോൾ ഈ വാക്കുകൾക്ക് പ്രവചന സ്വഭാവം കൈവന്ന സ്ഥിതിയാണ്.
പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുൻ ലോക ചാമ്പ്യന്മാരും റാങ്കിംഗിലെ മുൻനിരക്കാരുടക്കമുള്ള മിക്ക ടീമുകൾക്കും അടിപതറി. 48 മത്സരങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ ഇംഗ്ലണ്ട്, യുഎസ്എ, നെതർലൻഡ്സ്, മൊറോക്കോ, ക്രൊയേഷ്യ എന്നീ അഞ്ച് ടീമുകൾ മാത്രമാണ് പരാജയം അറിയാതെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ഒരു ടീം പോലുമില്ല എന്നത് ലോകകപ്പ് മത്സരങ്ങളുടെ കാഠിന്യം വ്യക്തമാക്കുന്നു.
ആദ്യമായി ഒരു ആഫ്രിക്കൻ ടീമിനോട് ലോകകപ്പിൽ തോൽവി വഴങ്ങിയ ബ്രസീൽ, പ്രീ ക്വാർട്ടറിലേക്ക് കടന്നെങ്കിലും കാമറൂൺ സമ്മാനിച്ച പരാജയം എന്നും മനസിൽ സൂക്ഷിക്കും.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരം ലാഘവത്തോടെ കണ്ട ബ്രസീലിന്റേതിന് നേർവിപരീതമായ അവസ്ഥയാണ് മെസിപ്പട നേരിട്ടത്. ആദ്യ മത്സരത്തിൽ ഇതിഹാസതാരം നേടിയ പെനൽറ്റി ഗോളിൽ മുന്നിലെത്തിയിട്ടും സൗദി അറേബ്യയോട് തോൽവി വഴങ്ങിയ അർജന്റീന, ഈ ലോകകപ്പ് അട്ടിമറികളുടെ കലവറ ആയിരിക്കുമെന്ന സൂചന നൽകിയിരുന്നു.
ലോക ചാമ്പ്യന്മാരായി എത്തി 2018-ൽ ആദ്യ റൗണ്ടിൽ ദക്ഷിണ കൊറിയയോട് തോറ്റ് പുറത്തായ ജർമനി, ഇത്തവണയും സമാനവിധി നേരിട്ടു. മൈതാനത്ത് ജർമനിയെ തൂത്തുവാരിയ ജപ്പാൻ സ്റ്റേഡിയവും വൃത്തിയാക്കിയാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ടിക്കി ടാക്ക പാസുകളും ഗോളുകളുമായി കുതിച്ചെത്തിയ സ്പെയിനും ജപ്പാന് മുന്നിൽ വീണു.
കഠിനമായ ടുണിഷ്യൻ പ്രതിരോധ നിരയോട് മല്ലിട്ട ഫ്രാൻസ് അവസാന മത്സരത്തിൽ പരാജയപ്പെട്ടതോടെ, അവസാന മൂന്ന് ലോകകപ്പ് ചാമ്പ്യന്മാർക്കും ആദ്യ റൗണ്ടിൽ തോൽവി നേരിടേണ്ട വന്ന ടൂർണമെന്റ് എന്ന ഖ്യാതി ഖത്തർ ലോകകപ്പിന് ലഭിച്ചു.
ലോകറാങ്കിംഗിൽ രണ്ടാം സ്ഥാനവുമായി എത്തിയ ബെൽജിയത്തിന്റെ സുവർണ തലമുറ, ക്രൊയേഷ്യയ്ക്കെതിരായ അവസാന മത്സരത്തിൽ റൊമേലു ലുക്കാക്കുവിന് പെനൽറ്റി ബോക്സിൽ നഷ്ടമായ മൂന്ന് സുവർണാവസരങ്ങളെ പഴിച്ചാണ് ഖത്തറിൽ നിന്ന് വിടവാങ്ങുന്നത്. എണ്ണപ്പണത്തിന്റെ തിളക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി പറന്ന് കളിക്കുന്ന കെവിൻ ഡിബ്രൂയ്ന്റെ മോശം പ്രകടനവും തിയറി ഒൻറി പരിശീലിപ്പിക്കുന്ന ബെൽജിയത്തിന് തിരിച്ചടിയായി.
മാസ്ക്കിട്ട് സൂപ്പർമാൻ അവതാരത്തിൽ എത്തിയ ദക്ഷിണ കൊറിയൻ താരം സോൺ ഹ്യൂങ് മിന്നിന്റെ നട്ട്മെഗ് പാസിൽ പാളിപ്പോയ പോർച്ചുഗൽ പ്രതിരോധത്തിന്, ഹ്വാഗ് ഹി ചാനിന്റെ ഗോൾ തങ്ങൾക്ക് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ പരാജയം സമ്മാനിക്കുന്നത് നോക്കി നിൽക്കാൻ മാത്രമാണ് സാധിച്ചത്.
രണ്ട് ജയവും ഒരു സമനിലയും നേടിയ നെതർലൻഡ്സ് ഗ്രൂപ്പ് എയിലെ ഏക അപരാജിത ടീമായപ്പോൾ, ഗ്രൂപ്പ് ബിയിലെ അപരാജിതരായ ഇംഗ്ലണ്ടും അമേരിക്കയും ഏഴും അഞ്ചും പോയിന്റുമായിയാണ് പ്രീ ക്വാർട്ടറിൽ എത്തിയത്. ഗ്രൂപ്പ് എഫിൽ സമാന പോയിന്റുകളുമായി ആണ് മൊറോക്കോയും ക്രൊയേഷ്യയും അവസാന 16-ലേക്ക് മുന്നേറിയത്.
മണൽചുഴിയിൽ വീണ് വമ്പന്മാർ; പതറാതെ മുന്നേറി അഞ്ച് ടീമുകൾ
01:44 PM Dec 03, 2022 | Deepika.com