ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചൈന അതിർത്തിക്ക് സമീപം ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിലെ ചൈനയുടെ എതിർപ്പിനെ വകവയ്ക്കുന്നില്ലെന്ന് അമേരിക്ക. ഇത് ചൈനയുടെ കാര്യമല്ലെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എലിസബത്ത് ജോൺസ് നിലപാടറിയിച്ചു.
ഉത്തരാഖണ്ഡിലെ ഔലിയിൽ നിയന്ത്രണ രേഖക്കു സമീപം നടക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. സൈനികാഭ്യാസത്തിലൂടെ ഇന്ത്യ രണ്ട് അതിർത്തി കരാറുകളെ ലംഘിക്കുകയാണെന്ന് ചൈന ആരോപിച്ചു.
എന്നാൽ, സംയുക്ത സൈനിക അഭ്യാസം ചൈനയുമായുള്ള 1993, 1996 കരാറുകളുമായി ബന്ധമുള്ളതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
1993ലെ കരാർ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നത് സംബന്ധിച്ചുള്ളതാണ്. 1996ലെ കരാർ നിയന്ത്രണരേഖ പ്രദേശങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം നിലനിർത്തുന്നത് സംബന്ധിച്ചുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ കാര്യത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിന്റെ 18-ാമത് എഡിഷൻ 'യുദ്ധ് അഭ്യാസ്' ആണ് നിയന്ത്രണ രേഖയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഔലിയിൽ നടക്കുന്നത്.
ഇന്ത്യയുമായുള്ള സംയുക്ത സൈനികാഭ്യാസത്തിലെ ചൈനയുടെ എതിർപ്പുകൾ തള്ളി യുഎസ്
01:04 AM Dec 03, 2022 | Deepika.com