ദോഹ: ഖത്തറിൽ എഷ്യൻ വിജയഗാഥ തുടരുന്നു. ലോകകപ്പ് ഫുട്ബോളിൽ കരുത്തരായ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ. ഒരുഗോളിനു പിന്നിൽപോയതിനു ശേഷമായിരുന്നു കൊറിയയുടെ വീരോചിത തിരിച്ചുവരവ്. ഒരു ഗോൾ സമാസമമെന്ന് ഉറപ്പിച്ച ഇഞ്ചുറി ടൈമിൽ വാംഗ് ഹീ ചാൻ കൊറിയയുടെ ജാക്കി ചാനായി. പരാജയത്തിന്റെ പടുകുഴിയിൽ അതിമാനുഷനായി അവതരിച്ച കൊറിയയുടെ ജാക്കി ചാൻ.
പ്രത്യാക്രമണ നീക്കത്തിലായിരുന്നു കൊറിയയുടെ ഗോൾ. ഹ്യൂങ്-മിൻ സൺ സ്വന്തം പകുതിയിൽനിന്നും ഒറ്റയ്ക്കുമുന്നേറുമ്പോൾ പോർച്ചുഗൽ ഒരടി പ്രതീക്ഷിച്ചിരുന്നില്ല. ബോക്സിനു വിളുമ്പിൽ ഹ്യൂങ്-മിൻ സണ്ണിനെ നാല് പോർച്ചുഗൽ പ്രതിരോധക്കാർ വളഞ്ഞു. വഴിമുട്ടിയ സൺ പ്രതിരോധകോട്ട ഒറ്റപാസിൽ നെടുങ്ങനെ പിളർന്നു.
ബോക്സിന്റെ മധ്യത്തിലേക്ക് ഓടിക്കയറിവന്ന വാംഗ് ഹീ ചാനെ ലക്ഷ്യമാക്കി സൺ പന്ത് തള്ളിക്കൊടുത്തു. ചാന് ലക്ഷ്യം തെറ്റിയില്ല എഡ്യൂക്കേഷൻ സിറ്റി മൈതാനത്ത് ചരിത്രം പിറന്നു. യുറുഗ്വായെ ഗോൾ ശരാശരിയിൽ പിന്തള്ളി കൊറിയ പ്രീ ക്വാർട്ടറിൽ. പോർച്ചുഗൽ നേരത്തെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. തോറ്റിട്ടും ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പോർച്ചുഗൽ നോക്കൗട്ടിൽ പ്രവേശിച്ചത്.
റിക്കാർഡോ ഹോർതയുടെ ഗോളിൽ അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ലീഡ് സ്വന്തമാക്കിയതായിരുന്നു. എന്നാൽ 27 ാം മിനിറ്റിൽ കിം യുംഗ് ഗോൺ കൊറിയയെ ഒപ്പമെത്തിച്ചു. പ്രമുഖരെ പുറത്തിരുത്തി കളത്തിലിറങ്ങിയ പറുങ്കികൾ ജയം പിടിക്കാൻ പകരക്കാരെ ഇറക്കിയെങ്കിലും രക്ഷപ്പെട്ടില്ല. കളത്തിൽ പന്ത് അവകാശം പോർച്ചുഗലിനായിരുന്നു. 62 ശതമാനം സമയവും പോർച്ചുഗൽ കാലിലായിരുന്നു കളി. എന്നാൽ പോർച്ചുഗലിനെ ഒന്നിച്ചുനിന്നു പ്രതിരോധിച്ച കൊറിയ അതിവേഗ പ്രത്യാക്രമണത്തിലൂടെയായിരുന്നു എതിരാളിയെ വീഴ്ത്തിയത്.
എഷ്യൻ വിജയഗാഥ; പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ
11:14 PM Dec 02, 2022 | Deepika.com