തിരുവനന്തപുരം: അയ്യങ്കാളിയുൾപ്പെടെയുള്ള നവോഥാന നായകരുയർത്തിയ സാർവത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെ സമൂഹത്തിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരുട്ടമ്പലം ഗവണമെന്റ് യുപി സ്കൂൾ, അയ്യങ്കാളി-പഞ്ചമി സ്മാരക സ്കൂളായി പുനർ നാമകരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ നവോഥാന ചരിത്രത്തിലെ ഊജ്ജ്വലമായ ഏടാണ് 1914 ലെ അയ്യങ്കാളിയുടെ മകളായ പഞ്ചമിയുടെ വിദ്യാലയ പ്രവേശനം. പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാത്തവർ വിദ്യാലയം തന്നെ കത്തിക്കുകയുണ്ടായി. എന്നാൽ കത്തിച്ചവർ ചരിത്രത്തിൽനിന്ന് മായ്ക്കപ്പെടുകയും പഞ്ചമിയെ ഇന്നും സ്മരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഊരുട്ടമ്പലം യു പി സ്കൂളിനെ അയ്യങ്കാളി പഞ്ചമി സ്കൂളായി പുനർനാമകരണം ചെയ്യുന്നത്.
അയ്യങ്കാളി ആ കാലഘട്ടത്തിൽ ശ്രീമൂലം പ്രജ സഭയിലുയർത്തിയ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിൻതുടർച്ചയാണ് സംസ്ഥാന സർക്കാർ വിജയകരമായി തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷ യഞ്ജം. അന്ന് ശ്രീമൂലം പ്രജ സഭ ചേർന്ന വിജെടി ഹാൾ ഈ സർക്കാർ അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്തു.
യഥാർത്ഥ സംഭവങ്ങളേക്കാൾ കെട്ടുകഥകൾക്ക് പ്രാധാന്യം നൽകുന്ന സവിശേഷ സാഹചര്യം രാജ്യത്ത് നിലവിലുണ്ട്. ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമാക്കി ചരിത്രത്തെ മാറ്റാൻ ശ്രമിച്ചു കൊണ്ട് ചരിത്ര സ്മാരകങ്ങളടക്കം ഈ രീതിയിൽ പുനർനാമകരണം ചെയ്യുന്നു. ഈ സാഹചര്യത്തിൽ എണ്ണമറ്റ സമരങ്ങളുടെ ചരിത്രമുള്ള നമ്മുടെ നാട്ടിൽ ജാതിവിവേചനത്തിനെതിരായി പോരാടിയ അയ്യങ്കാളിയുടെ സ്മരണ കെടാതെ സൂക്ഷിക്കണം. യാത്ര നിഷേധിച്ച വഴികളിലൂടെ വില്ലു വണ്ടി യാത്ര നടത്തിയ അവർണർക്കു വേണ്ടി വാദിച്ച അയ്യങ്കാളിയുടെ ജീവിതം അസമത്വത്തിനെതിരായ പോരാട്ടങ്ങൾക്ക് എന്നും പ്രചോദനമാണ്.
നവോഥാന പ്രസ്ഥാനങ്ങൾക്കൊപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും സമാന്തരധാരകളായി അയിത്തത്തിനും തൊട്ടുകൂടായ്മക്കുമെതിരായി പോരാടി. എന്നാൽ നവോഥാന പ്രസ്ഥാനം ശക്തമായിരുന്ന രാജ്യത്തെ പലയിടങ്ങളിലും പിന്നീട് തുടർച്ചയുണ്ടായില്ല. എന്നാൽ കേരളത്തിൽ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആശയങ്ങൾക്ക് സാമ്പത്തിക ഉള്ളടക്കം നൽകി അസമത്വങ്ങൾക്കെതിരായ സമീപനം സ്വീകരിച്ചു.
ഇതിന്റെ ഭാഗമായാണ് 1957 ലെ ഒന്നാം ഇഎംഎസ് സർക്കാരും തുടർന്ന് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരും അധികാരത്തിലെത്തിയത്. സാക്ഷരത യജ്ഞവും പൊതുവിദ്യാഭ്യാസ യജ്ഞവുമടക്കമുള്ള ജനകീയമായ ഇടപെടലോടെ വൈജ്ഞാനിക സമൂഹമാക്കി നാടിനെ മാറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങളോടൊപ്പം സമൂഹം അണിനിരന്നു.
രാജ്യത്ത് പലയിടങ്ങളിലും വിദ്യാഭ്യാസം കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തെ കേരളത്തിന്റെ പൊതു സമൂഹം ഏറ്റെടുത്തു. രാജ്യത്ത് പല പരീക്ഷകളും മുടങ്ങിയപ്പോൾ എസ്എസ്എൽസി പരീക്ഷയടക്കം സമയബന്ധിതമായി വിജയകരമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു.
2016-ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കും സ്കൂൾ അടച്ചുപൂട്ടലും പ്രതിസന്ധി സൃഷ്ടിച്ചു. സ്മാർട്ട് ക്ലാസ് റൂം, മികച്ച കെട്ടിടങ്ങൾ, ലൈബ്രറികൾ, കംപ്യൂട്ടറുകൾ, ലാബുകൾ എന്നീ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ പത്ത് ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യഭ്യാസ രംഗം കേരളത്തിന്റേതാണെന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉന്നത നിലവാരത്തിലുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികൾ തുടരും: മുഖ്യമന്ത്രി
09:19 PM Dec 02, 2022 | Deepika.com