കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് ഹൈക്കോടതിയില്‍ അദാനി ഗ്രൂപ്പ്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണംതേടി അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിനോട് മറുപടി പറയാന്‍ കോടതി ആവശ്യപ്പെട്ടു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുത്തരമായി സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പോലീസ് അന്വേഷണം പ്രസഹസനം എന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. സമരം കാരണം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുന്നു. പല പ്രതികളും ഇപ്പോഴും സമരപന്തലില്‍ ഉണ്ടെന്നും അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനും നഷ്ടം സംഭവിച്ചെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും കഴിയുന്നില്ലേ എന്നായിരുന്നു ഇതിന് മറുപടിയായി സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വെടിവെപ്പ് ഒഴിച്ച് എല്ലാ നടപടികളും സ്വീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസിനി ബുധനാഴ്ച പരിഗണിക്കും.
വിഴിഞ്ഞത്ത് സുരക്ഷയ്ക്ക് കേന്ദ്രസേന വേണമെന്ന് അദാനി; പിന്തുണച്ച് സർക്കാർ
03:06 PM Dec 02, 2022 | Deepika.com