ദോഹ: ഖത്തർ ലോകകപ്പിൽ ജപ്പാന്റെ പടയോട്ടം. രണ്ട് മുൻ ചാമ്പ്യന്മാരെ കീഴടക്കിയ ജപ്പാൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ഇയിൽ വിജയം അനിവാര്യമായ അവസാന മത്സരത്തിൽ സ്പെയിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ജപ്പാന് മുന്നേറിയത്.
സ്പെയിന്റെ ജയവും പ്രതീക്ഷിച്ചിരുന്ന ജർമനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കി ജപ്പാന്റെ ജയം. കോസ്റ്ററിക്കയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചെങ്കിലും ഗോൾശരാശരിയിൽ സ്പെയിനെ പിന്നിലാക്കാൻ സാധിച്ചില്ല. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായ ജർമനിക്ക് ഖത്തർ മണ്ണിൽ നിന്ന് മടങ്ങാം.
ഏഷ്യൻ വിജയഭേരി
ശക്തരായ സ്പെയിനെ ഞെട്ടിച്ച് കൊണ്ടാണ് ജപ്പാന്റെ ജയം. സ്പെയിനിന്റെ ടിക്കിടാക്കയെ ആക്രമണ ഫുട്ബോൾ കൊണ്ടും ചാരുതയാര്‍ന്ന ചടുലവേഗം കൊണ്ടുമാണ് ജപ്പാൻ കീഴടക്കിയത്. സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചടിച്ചാണ് ജപ്പാന്റെ കുതിപ്പ്.
മത്സരത്തിന്റെ ആദ്യപകുതി സ്പെയിൻ പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു. കഴിഞ്ഞ രണ്ട് കളികളിലും ടീമിനായി ഗോളടിച്ച ആൽവാരോ മൊറാട്ട പതിനൊന്നാം മിനിറ്റിൽ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ സ്പെയിൻ ശരിക്കും ഞെട്ടി.
നാല്പത്തിയെട്ടാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ റിറ്റ്സു ഡാവോൻ ജപ്പാനെ ഒപ്പമെത്തിച്ചു. മൂന്ന് മിനിറ്റേ വേണ്ടിവന്നുള്ളൂ. ജപ്പാന് വീണ്ടും വല കുലുക്കി. ആവോ തനാക്കയുടെ ഗോളില്‍. മറുപടി ഗോളിനായി സ്പെയിൻ ആഞ്ഞുശ്രമിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധത്തിൽ തട്ടിമാറിപ്പോയി.
ജർമനിയെ ഞെട്ടിച്ച് കോസ്റ്ററിക്ക
നിർണായക മത്സരത്തിൽ വമ്പൻ ജയവും പ്രതീക്ഷിച്ച് ഇറങ്ങിയ ജർമനിയെ കോസ്റ്ററിക്ക ഞെട്ടിച്ചു. ജർമനിയുടെ ആക്രമണത്തിന് പ്രത്യാക്രമണവുമായി കോസ്റ്ററിക്കയും കളിച്ചതോടെ മത്സരം ആവേശത്തിലായി.
പത്താം മിനിറ്റില്‍ തന്നെ ജര്‍മനി മുന്നിലെത്തി. സെര്‍ജിയോ നബ്രിയാണ് ജര്‍മനിക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി കോസ്റ്ററിക്ക ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. 58-ാം മിനിറ്റിൽ തെജേഡ കോസ്റ്ററിക്കയ്ക്ക് ഗോൾ സമ്മാനിച്ചു.
ജയിച്ചാൽ പ്രീക്വാർട്ടർ സാധ്യതയുള്ള കോസ്റ്ററിക്ക പിന്നേയും ആക്രമണങ്ങൾ അഴിച്ചുവിട്ടു. 70-ാം മിനിറ്റില്‍ കോസ്റ്ററിക്ക ലീഡുമെടുത്തു. യുവാന്‍ പാബ്ലോ വര്‍ഗാസാണ് കോസ്റ്ററിക്കയെ മുന്നിലെത്തിച്ചത്. പകരക്കാരനായി ഇറങ്ങിയ കായ് ഹവേര്‍ട്സിലൂടെ ജര്‍മനി 73-ാം മിനിറ്റില്‍ തിരിച്ചടിച്ചു.
വിജയത്തിനായി കോസ്റ്ററിക്കയും തകർത്തുകളിച്ചെങ്കിലും ജർമനി രണ്ടു ഗോളുകൾ കൂടി അടിച്ചതോടെ വിജയം അവർക്ക് ഒപ്പംനിന്നു. ഹവേർട്സും (85'), നിക്ലാസ് ഫുള്ക്ക്റഗും (89) ആണ് ജർമനിയുടെ ഗോൾ സ്കോർ ഉയർത്തിയത്.
പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ. സ്പെയിൻ മൊറോക്കയെ നേരിടും.
തലയുയർത്തി ജപ്പാൻ; തോറ്റിട്ടും സ്പെയിനും പ്രീക്വാർട്ടറിൽ; ജർമനി പുറത്ത്
03:10 AM Dec 02, 2022 | Deepika.com