ന്യൂഡൽഹി: കാഷ്മീർ ഫയൽസ് സിനിമയ്ക്ക് എതിരെ നടത്തിയ പരാമർശം ദുരിതം അനുഭവിച്ചവരെ വേദനിപ്പിക്കാൻ വേണ്ടിയല്ലെന്ന് ഇസ്രയേൽ ചലച്ചിത്ര സംവിധായകൻ നാദവ് ലപീദ്. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന വേളയിൽ കാഷ്മീർ ഫയൽസ് സിനിമയ്ക്ക് എതിരെ നടത്തിയ പാരമർശങ്ങൾ ആരെയും വ്യക്തിപരമായി വേദനിപ്പിക്കാൻ വേണ്ടിയല്ലെന്നും തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപെട്ടതിൽ ക്ഷമ ചോദിക്കുവെന്നും നാദവ് ലപീദ് പറഞ്ഞു.
എന്നാൽ ചലച്ചിത്ര മേളയിൽ താനടക്കമുള്ള ജൂറി അംഗങ്ങൾ കാഷ്മീർ ഫയൽസ് സിനിമയെ കുറിച്ച് പങ്കുവച്ച കാര്യങ്ങളാണ് പരസ്യമായി പറഞ്ഞത്. കാഷ്മീർ ഫയൽസ് സിനിമയുടെ കലാപരമായ മേന്മ രാഷ്ട്രീയ താത്പര്യങ്ങൾ എന്നിവ അംഗീകരിക്കാൻ ഇപ്പോഴും തയാറല്ലെന്നും ലപീദ് വ്യക്തമാക്കി. അതിന്റെ അർഥം ദുരിതം അനുഭവിച്ച ജനവിഭാഗങ്ങളുടെ യാതനകൾ കുറച്ചു കാണുന്നു എന്നല്ലെന്നും ലപീദ് കൂട്ടിച്ചേർത്തു.
ഇസ്രയേൽ കോണ്‍സുൽ ജനറൽ നാദവ് ഗിലോണ്‍ ലപീദിനെ അലപിച്ച് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ഐഐഎഫ്ഐ ജൂറി ചെയർമാനായിരുന്ന നാദവ് ലപീദും ക്ഷമാപണം നടത്തിയത്.
വേദനിപ്പിച്ചെങ്കിൽ മാപ്പ്, എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു: നാദവ് ലപീദ്
09:13 PM Dec 01, 2022 | Deepika.com