അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രാവണ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമഭക്തന്മാരുടെ നാട്ടില്‍ ഒരാളെ രാവണനെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് മോദി പറഞ്ഞു.
മോദിയെ ആര് കൂടുതല്‍ അധിക്ഷേപിക്കുമെന്ന കാര്യത്തില്‍ കോണ്ഗ്രസുകാര്ക്കിടയില് മത്സരമാണ്. കുറച്ചുദിവസം മുമ്പ് ഒരു നേതാവ് പറഞ്ഞത് നായയുടെ മരണം പോലെയായിരിക്കും തന്റെ അന്ത്യമെന്നാണ്. ഹിറ്റ്ലറുടെ അന്ത്യം പോലെയാകുമെന്ന് മറ്റൊരു നേതാവ് പറഞ്ഞു.
ചിലര്‍ രാവണനെന്നും ചിലര്‍ പാറ്റയെന്നു പോലും വിളിച്ച് അധിക്ഷേപിക്കുന്നു. പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് കോണ്‍ഗ്രസിന്റെ അവകാശമാണെന്നാണ് അവരുടെ ധാരണയെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. മോദി പ്രധാനമന്ത്രിയാണ്. സ്വന്തം കര്‍ത്തവ്യം മറന്ന് അദ്ദേഹം കോർപറേഷന് തെരഞ്ഞെടുപ്പിന്റെ പോലും പ്രചാരണത്തിൽ പങ്കെടുക്കുന്നു.
മോദിയെ മാത്രം നോക്കി വോട്ട് ചെയ്യനാണ് അദ്ദേഹം പറയുന്നത്. നിങ്ങളുടെ മുഖം ഞങ്ങള്‍ എത്ര തവണ കാണണം. രാവണനെ പോലെ മോദിക്ക് നൂറു തലയുണ്ടോ? എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
തന്നെ അധിക്ഷേപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ മത്സരം: പ്രധാനമന്ത്രി
03:27 PM Dec 01, 2022 | Deepika.com