അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിലെ പോളിംഗ് മന്ദഗതിയില്‍. ഉച്ചയ്ക്ക് ഒന്ന് വരെ 25 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.
രാവിലെ എട്ടിനാണ് പോളിംഗ് ആരംഭിച്ചത്. ജാം നഗര്‍ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ റിവാബ ജഡേജ, ഭര്‍ത്താവ് രവീന്ദ്ര ജഡേജ, ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഗ്വി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ തുടങ്ങിയ പ്രമുഖര്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് ചെയ്യാനെത്തി.
അതേസമയം വൻസാദ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പിയൂഷ് പട്ടേലിന് അജ്ഞാതസംഘത്തിന്റെ മർദനമേറ്റു. ബുധനാഴ്ച അർധരാത്രിയാണ് സംഭവം.
പട്ടേലിന്റെ വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗരാഷ്ട്ര, സൂററ്റ് അടക്കം 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തൂക്കുപാലം തകര്‍ന്ന് ദുരന്തം ഉണ്ടായ മോര്‍ബിയിലും ഇന്നാണ് പോളിംഗ്.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയും ശക്തമായ സാന്നിധ്യമാണ്. തുടര്‍ഭരണത്തിനായി ബിജെപിയും ഭരണം തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസും പഞ്ചാബിലേതുപോലെ അദ്ഭുതം കാട്ടാന്‍ എഎപിയും വ്യാപക പ്രചാരണം നടത്തി. ആദ്യഘട്ടം വോട്ടെടുപ്പു നടക്കുന്ന 89 സീറ്റുകളിലേക്ക് 788 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരാണ് പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
സംസ്ഥാനത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളും വെബ്കാസ്റ്റിംഗ് അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ടെന്നു തെരഞ്ഞടുപ്പ് കമ്മീഷന് വിശദീകരിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ഉച്ചവരെ 25 ശതമാനം പോളിംഗ്
02:46 PM Dec 01, 2022 | Deepika.com