ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ നിന്ന് ശ്രീലങ്കൻ തമിഴ് അഭയാർഥികളെ ഒഴിവാക്കിയത് കടുത്ത വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സുപ്രീം കോടതിയിൽ. കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന്റെ അടിസ്ഥാന ഘടനയെ നശിപ്പിക്കുന്നതാണ്.
മുസ്ലിം വിഭാഗത്തിൽ നിന്നുള്ള അഭയാർഥികളെ നിയമത്തിന്റെ ആനൂകൂല്യങ്ങളിൽ നിന്നൊഴിവാക്കിയതിന് ഒരടിസ്ഥാനവും ഇല്ലെന്നും ഡിഎംകെ നൽകിയ ഹർജിയിൽ കുറ്റപ്പെടുത്തുന്നു. നിയമത്തിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് ഒഴികെ യഥാർഥത്തിൽ മതപീഡനത്തിന് ഇരയാകുന്ന അഭയാർഥികൾക്ക് നിയമത്തിന്റെ ഗുണം ലഭിക്കുന്നില്ല. പൗരത്വ ഭേദഗതി നിയമം തന്നെ തമിഴ് വംശജർക്ക് എതിരാണെന്നും ഡിഎംകെ കുറ്റപ്പെടുത്തുന്നു.
ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ് ഭാരതിയാണ് ഹർജി നൽകിയിരിക്കുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രൈസ്തവ അഭയാർഥികൾക്ക് മാത്രമാണ് പൗരത്വ ഭേദഗതി നിയമം അനുസരിച്ച് ഇന്ത്യൻ പൗരത്വം നൽകൂ. ന്യൂനപക്ഷമായിട്ടു പോലും മുസ്ലിംകളെയും ഇതിൽ നിന്നൊഴിവാക്കി. ഇന്ത്യൻ വംശജരായ ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് ജനതയെ ഒഴിവാക്കിയതും കടുത്ത വിവേചനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡിഎംകെ സുപ്രീം കോടതിയിൽ
11:39 PM Nov 30, 2022 | Deepika.com