ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.
പിഎഫ്ഐ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നാസിര്‍ അലിയാണ് കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
നിരോധിത സംഘടനകളായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി), ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) എന്നിവയ്ക്ക് പുറമെ പിഎഫ്ഐക്ക് നിരവധി ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് കേന്ദ്രസർക്കാർ ആരോപിക്കുന്നത്. പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സിമിയുടെ നേതാക്കളാണെന്നും പിഎഫ്ഐക്ക് ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ടെന്നും അവ രണ്ടും നിരോധിത സംഘടനകളാണെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു.
വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് കോടതിയില്‍ വാദിച്ചത്. ഏതെങ്കിലും വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെയാണ് കേന്ദ്ര നടപടിയെന്നും അഭിഭാഷകന് വാദിച്ചു.
പിഎഫ്ഐയെ നിരോധിച്ചത് ശരിവച്ച് കര്‍ണാടക ഹൈക്കോടതി
06:29 PM Nov 30, 2022 | Deepika.com