ന്യൂഡല്‍ഹി: കാഷ്മീര്‍ ഫയല്‍സ് സിനിമക്കെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ ഉറച്ച് നില്ക്കുന്നു എന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയര്മാന് ആയിരുന്ന ഇസ്രയേലി സംവിധായകന് നദവ് ലപീദ്.
സിനിമ രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മേളയില്‍ തിരുകി കയറ്റിയത് ഞെട്ടിച്ചു എന്നായിരുന്നു നദവ് ആദ്യം പറഞ്ഞത്. ഇതിനെതിരെ ബിജെപിയും മറ്റും ശക്തമായി രംഗത്തു വരികയും ചെയ്തു. ഗോവയില്‍ നദവിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ, നദവിനെ അപലപിച്ചും മാപ്പു പറഞ്ഞും ഇന്ത്യയിലെ ഇസ്രയേലി കോണ്‍സുല്‍ ജനറല്‍ നാവോര് ഗിലോണും രംഗത്തെത്തി. പിന്നാലെയാണ് സിനിമക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് സംവിധായകൻ വീണ്ടും രംഗത്തെത്തിയത്.
"ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ വളരെ അമ്പരപ്പിക്കുന്നതാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ അസാധാരണമായ രീതിയിലാണ് കാഷ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ മേളയില്‍ ഉള്‍പ്പെടുത്തിയത്. കാഷ്ടീരിലെ സര്‍ക്കാരിന്റെ നയങ്ങളെ ന്യായീകരിക്കുന്ന ഒരു ചിത്രമായിരുന്നു അത്. വിദേശത്തു നിന്നുള്ള ശത്രുക്കളെ പോലെ തന്നെ അകത്തും അക്രമികള്‍ പതിയിരിക്കുന്നു എന്നതാണ് പ്രമേയം' -എന്നായിരുന്നു നദവിന്റെ പുതിയ പ്രതികരണം.
മനസിലുള്ളത് തുറന്നു പറയാന്‍ കഴിയാത്തതും സത്യം വിളിച്ചു പറയാന്‍ കഴിയാത്തതുമായ രാജ്യങ്ങളില്‍ ആരെങ്കിലും ഒക്കെ ഇത്തരത്തില്‍ ശബ്ദം ഉയര്‍ത്തേണ്ടതുണ്ട്. കാഷ്മീര്‍ ഫയല്‍സ് കണ്ടപ്പോള്‍ അതിനൊരു താരതമ്യം ചിന്തിക്കാന്‍ പോലും സാധിച്ചില്ല. അതുകൊണ്ടു തന്നെയാണ് പ്രതികരിച്ചതെന്നും നദവ് ലപീദ് പറഞ്ഞു.
ഇസ്രയേലി വാര്‍ത്ത പോര്‍ട്ടലായ വൈനെറ്റിന് നല്കിയ പ്രതികരണത്തിലാണ് സിനിനയെക്കുറിച്ച് നദവ് കൂടുതല്‍ വിശദീകരിച്ചത്. സിനിമ കണ്ടപ്പോള്‍ തന്നെ അതിലെ ഫാസിസവും രാഷ്ട്രീയ പ്രചാരണ തന്ത്രവും ഞെട്ടിപ്പിച്ചിരുന്നു. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന ഒരു ഇസ്രയേലി സിനിമയെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും നദവ് വ്യക്തമാക്കി.
സിനിമയെക്കുറിച്ചുള്ള പ്രതികരണം നേരിട്ട പ്രതിഷേധം തിരിച്ചടിയായോ എന്ന ചോദ്യത്തോട് ഭീതിയുണ്ടാക്കി എന്നായിരുന്നു നദവിന്റെ മറുപടി. ജൂറി അധ്യക്ഷന്‍ എന്ന നിലയില്‍ നല്ല സമീപനമായിരുന്നു.
എന്നാല്‍, തൊട്ടു പിന്നാലെ മേള തന്നെ ആക്രമിക്കപ്പെടുന്ന അവസ്ഥയായി. സാഹചര്യങ്ങള്‍ ഭീതിപ്പെടുത്തുന്നത് ആയിരുന്നു. അതൊക്കെ അതിന്റെ വഴിക്ക് പോകട്ടെ. താന്‍ ഇന്ത്യയില്‍ നിന്നു സന്തോഷത്തോടെ മടങ്ങുകയാണെന്നുമായിരുന്നു നദവ് ലപീദിന്റെ മറുപടി.
കാഷ്മീര്‍ ഫയല്‍സ് പ്രതികരണത്തില്‍ ഉറച്ചു നില്ക്കുന്നു: നദവ് ലപീദ്
06:24 PM Nov 30, 2022 | Deepika.com