ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് - ഇന്ത്യ പരമ്പരയിലെ അവസാന ഏകദിനവും മഴയെടുത്തതോടെ 1 - 0 എന്ന നിലയിൽ പരമ്പര നേടി ആതിഥേയർ. രണ്ടാം ഏകദിനത്തിന് സമാനമായ രീതിയിൽ മൈതാനത്ത് കനത്ത മഴ തുടർന്നതോടെ അവസാന പോരാട്ടം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
47.3 ഓവറിൽ ഇന്ത്യ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 104-1 എന്ന നിലയിൽ ബാറ്റിംഗ് തുടരുന്ന വേളയിലാണ് മഴ എത്തിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ മുന്നേറ്റനിരയിൽ ശുഭ്മാൻ ഗിൽ(49) മാത്രമാണ് മികച്ച രീതിയിൽ ബാറ്റ് ചെയ്തത്. വിശ്വസ്ത ബാറ്റർ സൂര്യകുമാർ യാദവ്(6), നായകൻ ശിഖർ ധവാൻ(28) എന്നിവർ പുറത്തോയതോടെ ഇന്ത്യ ചെറിയ സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിപ്പിച്ചു. 36.3 ഓവറിൽ 170-7 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ വാഷിംഗ്ടൺ സുന്ദർ നേടിയ 51 റൺസാണ് 200 കടക്കാൻ സഹായിച്ചത്.
ആദം മിൽനെയും ഡാരിൽ മിച്ചലും മൂന്ന് വിക്കറ്റ് വീതം നേടിയ മത്സരത്തിൽ ടിം സൗത്തി രണ്ടും ലോക്കി ഫെർഗൂസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റും കരസ്ഥമാക്കി.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച കിവീസ് ഓപ്പണർമാർ വിജയത്തിലേക്ക് ബാറ്റ് വീശുന്നതിനിടെയാണ് മഴ വില്ലനായത്. ഫിൻ അലൻ 57 റൺസ് നേടി പുറത്തായപ്പോൾ ഡെവൺ കോൺവേ 38* റൺസ് നേടി. അഞ്ച് ഓവറിൽ 31 റൺസ് വഴങ്ങിയ ഉമ്രാൻ മാലിക്കാണ് അലനെ പുറത്താക്കിയത്.
മഴ രസംകൊല്ലിയായ പോരാട്ടങ്ങൾക്കിടയിലും 145 റൺസ് അടിച്ചെടുത്ത കിവീസിന്റെ ടോം ലാതമാണ് പരമ്പരയിലെ താരം.
മൂന്നാം ഏകദിനം ഉപേക്ഷിച്ചു; കിവീസിന് പരമ്പര
03:44 PM Nov 30, 2022 | Deepika.com