മിലാൻ: തെക്കൻ ഇറ്റലിയിലെ ദ്വീപ്നഗരമായ ഇഷിയയിൽ കനത്ത മഴയെത്തുടർന്നുള്ള ഉരുൾപൊട്ടലിൽ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്നു ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് അടക്കമുള്ളവരാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ അസോസിയറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് ഉരുൾപൊട്ടൽ തുറമുഖ നഗരത്തിൽ നാശംവിതച്ചത്. കാണാതായ അഞ്ച് പേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മഴയിലും മണ്ണിടിച്ചിലിലും കെട്ടിടങ്ങൾ തകർന്നുവീണു. പത്തു കെട്ടിടങ്ങളെങ്കിലും തകർന്നുവീണതായാണ് റിപ്പോർട്ടുകൾ.
കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ കടലിലേക്ക് ഒഴുകിപ്പോയതായും റിപ്പോർട്ടുകൾ ഉണ്ട്. അഗ്നിശമനസേനയും തീരസംരക്ഷണസേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം തുടക്കത്തിൽ ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
ജനവാസ മേഖലയായ ഇഷിയയിൽ തീരമേഖലയോട് ചേർന്ന് പർവതങ്ങളും ഉണ്ട്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണിത്.
ഇറ്റലിയിൽ ഉരുൾപൊട്ടൽ: നവജാതശിശു അടക്കം ഏഴു പേർ മരിച്ചു
07:19 AM Nov 28, 2022 | Deepika.com