തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം സമരസമിതി നടത്തിയ പ്രതിഷേധം അക്രമാസക്തം. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചുതകർത്തു. അസിസ്റ്റന്റ് കമ്മിഷണർ, സിഐ ഉൾപ്പെടെ നിരവധി പോലീസുകാർക്കും വഴിയാത്രക്കാർക്കും പത്രപ്രവർത്തകനും ഗുരുതര പരിക്കേറ്റു.
സംഘർഷം നിയന്ത്രിക്കാൻ പോലീസ് നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർക്കു നേരെ ലാത്തിവീശുകയും ചെയ്തു. പരിക്കേറ്റ പോലീസുകാരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിസരം യുദ്ധക്കളമായി തുടരുകയാണ്. പ്രതിഷേധക്കാർ രാത്രി വൈകിയും പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.
പോലീസിന്റെ നാല് ജീപ്പുകളും രണ്ട് ബസുകളും, ഇരുപത് ബൈക്കുകളും രണ്ട് കാറുകളും ടിയർ ഗ്യാസ് പ്രയോഗിക്കുന്ന വജ്ര എന്നിവ പൂർണമായി തകർത്ത പ്രതിഷേധക്കാർ സ്റ്റേഷൻ പരിസരം യുദ്ധക്കളമാക്കി. കല്ലുകളും, മരക്കഷണങ്ങളും പങ്കായങ്ങളുമായെത്തിയ പ്രതിഷേധക്കാർ സ്റ്റേഷൻ കെട്ടിടത്തിനും വലിയ നാ ശനഷ്ടം വരുത്തി. എസി, ഫർണിച്ചറുകളും തകർത്തു.
കല്ലേറിലും മരക്കഷണം കൊണ്ടുള്ള അടിയിലും ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജി, വിഴിഞ്ഞം സിഐ പ്രജീഷ് ശശി, പോലീസുകാരായ വൈശാഖ്, ശരത്ത്, ശ്യാം, സുബിൻ, ഷാബിൻ, അമ്പാടി, എന്നിവർക്ക് പരിക്കേറ്റു. സ്റ്റേഷനുള്ളിൽ കയറി ഗ്രിൽ അടച്ച് രക്ഷപ്പെട്ടവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയ ആംബുലൻസിനെയും പ്രതിഷേധക്കാർ തടഞ്ഞു. അവശനായ വൈശാഖിനെ ഏറെ സാഹസപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച അറസ്റ്റിലായ സെൽറ്റണെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പത്തോളം സമരസമിതി പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ ഇതിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ വിവിധ പ്രദേശങ്ങളിൽനിന്ന് സമരക്കാർ കൂട്ടമായെത്തി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വൈകുന്നേരത്തോടെ എത്തിയ സ്ത്രീകളും പുരുഷൻമാരും യുവാക്കളുമടങ്ങിയ സംഘം പോലീസിന് നേരെ തിരിഞ്ഞു. സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോ ർഡുകൾ തകർത്ത സംഘം ബോർഡുകൾ ഉറപ്പിച്ചിരുന്ന വടികളുമായി പോലീസിനെ എതിർത്തു. സംഘർഷത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച എസിവി യുടെ റിപ്പോർട്ടർ ഷെരീഫ് എം. ജോർജിനെ മർദിച്ച് അവശനാക്കി. പരിക്കേറ്റ ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ കൂടുതൽ പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ തയാറായില്ല.
സമരക്കാരെ നേരിടാൻ പോലീസും കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. സമീപ സ്റ്റേഷനുകളിൽനിന്ന് പോലീസുകാരെ വിഴിഞ്ഞത്തേക്ക് എത്തിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. പോലീസ് ഇതിന് വഴങ്ങിയിട്ടില്ല.
വിഴിഞ്ഞം പ്രതിഷേധം അക്രമാസക്തം; പോലീസ് സ്റ്റേഷൻ അടിച്ചുതകർത്തു, നിരവധി പേർക്ക് പരിക്ക്
10:53 PM Nov 27, 2022 | Deepika.com