ദോഹ: ലോകറാങ്കിംഗിൽ മുന്നിലുള്ള ബെൽജിയത്തെ തോൽപ്പിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മൊറോക്കോ ബെൽജിയത്തെ പരാജയപ്പെടുത്തിയത്.
അബ്ദുൽഹമിദ് സബിരി, സകാരിയ അബുഖ്ലാൽ എന്നിവരാണ് മൊറോക്കോയുടെ ഗോളുകൾ നേടിയത്. 73 ാം മിനിറ്റിൽ സബിരി ഫ്രീകിക്കിലൂടെ മൊറോക്കോയെ മുന്നിലെത്തിച്ചു. ബോക്സിന്റെ ഇടത് മൂലയിൽനിന്നും സബിരി എടുത്ത ഫ്രീകിക്ക് ബെൽജിയെ ഗോളി തിബോ ക്വോട്ടുവയെ മറികടന്ന് വലയിൽ വീണു.
നേരത്തെ സമാനമായ ഫ്രീകിക്ക് മൊറോക്കോ വലയിൽ എത്തിച്ചെങ്കിലും വാറിലൂടെ ഗോൾ നിഷേധിച്ചിരുന്നു. അവസാന മിനിറ്റുകളിൽ ഗോൾ വീണതോടെ ഉണർന്ന ബെൽജിയം, സൂപ്പർ താരം ലുക്കാക്കുവിനെ കളത്തിലിറക്കിയെങ്കിലും ഫലംകണ്ടില്ല. ഇഞ്ചുറി ടൈമിൽ മൊറോക്കോ രണ്ടാമതും വലകുലുക്കി വിജയം ആധികാരികമാക്കി.
മത്സരത്തിൽ 67 ശതമാനവും പന്ത് അവകാശം ബെൽജിയത്തിനായിരുന്നു. ഒൻപത് കോർണറുകളും നേടിയെടുത്തു. മൊറോക്കോയ്ക്ക് ഒരു കോർണർമാത്രമാണ് ലഭിച്ചത്. അതും അവസാന മിനിറ്റുകളിൽ.
ജയത്തോടെ മൊറോക്കോ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി. ഗ്രൂപ്പിൽ നാല് പോയിന്റുമായി മൊറോക്കോയാണ് മുന്നിൽ. തോൽവി പിണഞ്ഞതോടെ ക്രൊയേഷ്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം ബെൽജിയത്തിന് നിർണായകമായി.
ലുക്കാക്കുവിനും രക്ഷിക്കാനായില്ല; ബെൽജിയത്തെ തോൽപ്പിച്ച് മൊറോക്കോ
09:30 PM Nov 27, 2022 | Deepika.com