തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതു കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.
ആർച്ച് ബിഷപ്പിനെയാണ് ഒന്നാം പ്രതിയാക്കിയത്. സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ഉൾപ്പെടെ അൻപതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്കു വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് നടപടി.
വിഴിഞ്ഞത്തുണ്ടായ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടർന്നാണെന്ന ലത്തീൻ അതിരൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണം.
ആർച്ച് ബിഷപ്പിനും വൈദികർക്കുമെതിരെ കേസെടുത്ത പോലീസ് സിപിഎം പ്രവർത്തകർ സമരം ചെയ്താൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാൻ തയാറാകുമോ? അദാനിക്കു വേണ്ടി അടിമ വേല ചെയ്യുന്ന സർക്കാർ നിലനിൽപ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.
സമരത്തെ വർഗീയവത്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സർക്കാരും സിപിഎമ്മും തുടക്കം മുതലേ പയറ്റിയത്. ഇതിന്റെ ഭാഗമായി സിപിഎം- ബിജെപി കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടു. അദാനിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിന് പിന്നിൽ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു- സതീശൻ പറഞ്ഞു.
പിണറായി, അദാനിക്ക് വേണ്ടി എന്തും ചെയ്യും; ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തതു കേട്ടു കേൾവിയില്ലാത്തതെന്നു പ്രതിപക്ഷ നേതാവ്
07:20 PM Nov 27, 2022 | Deepika.com