തിരുവനന്തപുരം: സോളാർ കേസിൽ മുൻമന്ത്രി അടൂർ പ്രകാശിന് ക്ലീൻചിറ്റ് നൽകി സിബിഐ. കേസിൽ അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
അടൂർ പ്രകാശ് മന്ത്രിയായിരിക്കേ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽവച്ച് പീഡിപ്പിച്ചുവെന്നായിരുന്നു സോളാർ പീഡന കേസിലെ പരാതിക്കാരിയുടെ ആരോപണം. ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ചു ക്ഷണിച്ചിരുന്നതായും അടൂർ പ്രകാശിനെതിരെയുള്ള പരാതിയിൽ ഉന്നയിച്ചിരുന്നു.
എന്നാൽ ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് പരാതിയെക്കുറിച്ച് അന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സിബിഐ കണ്ടെത്തി. തെളിവുകൾ ഹാജരാക്കാനുമായില്ല.
പ്രമാടം സ്റ്റേഡിയത്തിലെ പീഡന പരാതിക്കു തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചു. ബംഗളൂരൂവിൽ അടൂർ പ്രകാശ് ഹോട്ടൽ റൂം എടുക്കുകയോ വിമാന ടിക്കറ്റ് അയക്കുകയോ ചെയ്തതും കണ്ടെത്താനായില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയെ കൂട്ടി എംഎൽഎ ഹോസ്റ്റലിലെ നിളാ ബ്ലോക്കിലെ 32ാം നന്പർ മുറിയിൽ സിബിഐ സംഘം തെളിവെടുപ്പു നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകും വിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നൽകാനായില്ലെന്നുമാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ആറ്റിങ്ങലിൽ നിന്നുള്ള ലോക്സഭാംഗമാണ് അടൂർ പ്രകാശ്.
2012- ൽ കേസിന് ആസ്പദമായ സംഭവം നടന്നതായാണ് പരാതിക്കാരിയുടെ ആരോപണം. ആറ് വര്‍ഷത്തിനുശേഷം 2018 ൽ ആണ് പോലീസിൽ പരാതി നൽകുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെവന്നതോടെ പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
കേസിൽ നേരത്തെ ഹൈബി ഈഡൻ എംപിക്കും സിബിഐ ക്ലീൻചിറ്റ് നൽകിയിരുന്നു. 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി.
സോളാർ കേസ്: തെളിവില്ലെന്ന് സിബിഐ, അടൂർ പ്രകാശിന് ക്ലീൻചിറ്റ്
07:12 PM Nov 27, 2022 | Deepika.com