കൊല്ലം: കിളിക്കൊല്ലൂര്‍ പോലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും മര്‍ദനമേറ്റ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കൊല്ലം കമ്മീഷണറുടെ റിപ്പോര്‍ട്ട്. സൈനികനും സഹോദരനും മര്‍ദനമേറ്റത് സ്റ്റേഷനില്‍ വച്ചാണെന്നും എന്നാല്‍ മര്‍ദിച്ചത് ആരാണെന്ന് വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇപ്രകാരം പറയുന്നത്. പോലീസുകാര്‍ മര്‍ദിച്ചതിന് തെളിവുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇരുവര്‍ക്കും മര്‍ദനമേറ്റത് സ്റ്റേഷനില്‍ വച്ച് തന്നെയാണെന്നും എന്നാൽ, സംഭവസ്ഥലം സന്ദര്‍ശിച്ചെങ്കിലും തെളിവ് കണ്ടെത്താനായില്ലെന്നും കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അതേസമയം, സംഭവത്തിന് പിന്നില്‍ ഉന്നത ഇടപെടലാണെന്ന് മര്‍ദനമേറ്റ വിഘ്നേഷ് ആരോപിച്ചു. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിഘ്നേഷ് പറഞ്ഞു.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷം പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ കള്ളക്കേസും ചമച്ചു.
ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നുവെന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പോലീസിന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തി. പിന്നാലെ എസ്എച്ച്ഒ, എസ്ഐ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തു.
എസ്എച്ച്ഒ വിനോദ്. എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ആരാണ് മർദ്ദിച്ചതെന്നതിൽ വ്യക്തതയില്ലെന്ന രീതിയിൽ കമ്മീഷണറുടെ റിപ്പോർട്ട്.
കിളിക്കൊല്ലൂർ സ്റ്റേഷൻ മർദനം; പോലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്
12:38 PM Nov 27, 2022 | Deepika.com