സിഡ്നി: ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജനായ പുരുഷ നേഴ്സിനെ കൃത്യം നടത്താൻ പ്രകോപിപ്പിച്ചത് നായയുടെ കുരയെന്ന് പോലീസ്. 2018-ൽ ടോയ കോർഡിംഗ്ലി(24) എന്ന യുവതിയെ കൊലപ്പെടുത്തിയ രാജ്വിന്ദർ സിംഗ് നടത്തിയ വെളിപ്പെടുത്തലാണിതെന്ന് ക്വീൻസ്ലൻഡ് പോലീസ് അറിയിച്ചു.
2018 ഒക്ടോബർ 21-ന് ഭാര്യയുമായി വഴക്കിട്ട് കെയ്ൺസ് മേഖലയിലെ ബീച്ചിലെത്തിയ സിംഗിന് നേരെ ടോയയുടെ നായ കുരച്ചെന്നും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും പോലീസ് അറിയിച്ചു. പ്രകോപിതനായ സിംഗ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കോർഡിംഗ്ലിയെ ആക്രമിക്കുകയും മൃതദേഹം ബീച്ചിൽ കുഴിച്ചിടുകയും ചെയ്തു. മൃതദേഹത്തിന് സമീപം നായയെ കെട്ടിയിട്ട ശേഷമാണ് ഇയാൾ സ്ഥലത്ത് നിന്ന് കടന്നത്.
ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് കടന്ന പ്രതിക്കായി നടത്തിയ തെരച്ചിൽ ഫലപ്രദമാകാതെ വന്നതോടെ ഇയാളെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ ഇനാമായി നൽകുമെന്ന് ഓസീസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൃത്യത്തിന് ശേഷം സിഡ്നി വിമാനത്താവളം വഴി കടന്ന സിംഗിന്റെ ദൃശ്യങ്ങൾ പോലീസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
താടിയും മുടിയും വളർത്തി രൂപമാറ്റം വരുത്തി ഒളിവിൽ കഴിയുകയായിരുന്ന സിംഗിനെ ഡൽഹിയിൽ നിന്ന് വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
"മില്യൺ ഡോളർ' പിടികിട്ടാപ്പുള്ളിയെ പ്രകോപിപ്പിച്ചത് നായയുടെ കുര
12:49 PM Nov 26, 2022 | Deepika.com