ഇടുക്കി: വീട് ഒഴിയണമെന്ന ദേവികുളം സബ് കളക്ടറുടെ നോട്ടീസില്‍ പ്രതികരിച്ച് മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്. കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വീട് ഒഴിയാന്‍ തല്ക്കാലം തീരുമാനിച്ചിട്ടില്ലെന്നും രാജേന്ദ്രന് പറഞ്ഞു.
10 സെന്റില്‍ താഴെ ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടന്ന് സര്‍ക്കാര്‍ തീരുമാനമാണ്. അതിന് വിപരീതമാണ് ഈ നടപടിയെന്നും രാജേന്ദ്രന് വ്യക്തമാക്കി.
ഈ പ്രദേശത്തുള്ള 30 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസാണ് നല്‍കിയത്. എന്നാല്‍ വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് തനിക്ക് മാത്രമാണ്. തന്റേത് ഒഴികെ മറ്റെല്ലാവരും കൈയേറിയത് കെഎസ്ഇബി ഭൂമിയാണെന്നാണ് നോട്ടീസിലുള്ളത്.
എന്നാല്‍ തന്റേത് മാത്രം സര്‍ക്കാര്‍ പുറമ്പോക്ക് എന്നാണ് എഴുതിയിരിക്കുന്നത്. ഇതില്‍ ഗൂഡാലോചനയുണ്ടെന്നും രാജേന്ദ്രന് ആരോപിച്ചു.
വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം മുന്‍എംഎല്‍എ എസ്. രാജേന്ദ്രന് ദേവികുളം സബ് കളക്ടറാണ് നോട്ടീസ് നൽകിയത്. രാജേന്ദ്രന് താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമി ഒഴിയണമെന്നാണ് നോട്ടീസിലെ ആവശ്യം.
ഈ ഭൂമി പുറമ്പോക്കാണെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. സബ് കളക്ടറുടെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഒഴിഞ്ഞുപോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.
തൽക്കാലം വീട് ഒഴിയില്ല; കോടതിയെ സമീപിച്ചെന്ന് എസ്. രാജേന്ദ്രൻ
10:35 AM Nov 26, 2022 | Deepika.com