പെർത്ത്: തുറന്ന ഗാർഡും ലെഗ് സൈഡിലെ അംപയറിന് നേരെ തുറന്ന വച്ച ബാറ്റുമായി ബൗളർമാരെയും ആരാധകരെയും എക്കാലവും വിസ്മയിപ്പിച്ച ശിവ്നരെയ്ൻ ചന്ദർപോളിന്റെ പിൻഗാമി വിൻഡീസ് ടെസ്റ്റ് ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.
ശിവ്നരെയ്ന്റെ മകൻ ടഗെനരെയ്ൻ ചന്ദർപോൾ ഓസ്ട്രേലിയയ്ക്ക് എതിരായ പരന്പരയ്ക്ക് മുന്നോടിയായ നടന്ന മത്സരത്തിൽ ഓസീസ് പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരെ നേടിയ സെഞ്ചുറിയാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ ചർച്ചാവിഷയം. ആഷ്ടൻ അഗർ അടക്കമുള്ള താരങ്ങളെ നേരിട്ട് നേടിയ 119 റൺസ് രാജ്യാന്തര അരങ്ങേറ്റത്തിനുള്ള ചന്ദർപോൾ ജൂനിയറിന്റെ ടിക്കറ്റാണെന്ന് കരുതുന്നവർ ഏറെയാണ്.
അച്ഛനെപ്പോലെ ഇടംകൈ ബാറ്ററായ ടഗെനരെയ്ൻ ഈ സീസണിൽ മാത്രം നാല് ഫസ്റ്റ് ക്ലാസ് സെഞ്ചുറികളാണ് നേടിയത്. 2018 മുതൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2020-ൽ തന്നെ നടക്കുമെന്ന് പ്രതീക്ഷിച്ചതാണെങ്കിലും കോവിഡ് പ്രതിസന്ധി വില്ലനായി.
യുഎഇ ആതിഥേയത്വം വഹിച്ച 2014-ലെ അണ്ടർ 19 ലോകകപ്പിൽ ഷിംറോൺ ഹെറ്റ്മെയർ, നിക്കോളാസ് പുരാൻ, ഫാബിയൻ അലൻ എന്നിവരുടെ സഹതാരമായിരുന്ന ടഗെനരെയ്ൻ, അച്ഛനൊപ്പം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ബാറ്റ് ചെയ്ത് ശ്രദ്ധ നേടിയ താരം കൂടിയാണ്.
2013 മുതൽ 2018 വരെയുള്ള സീസണുകളിൽ ഗയാന ടീമിനായി 11 വട്ടം ചന്ദർപോൾ സഖ്യം ഒരുമിച്ച് ബാറ്റ് വീശിയിട്ടുണ്ട്. ബോളിവുഡ് ചിത്രമായ "83'-യിൽ വിൻഡീസ് താരം ലാറി ഗോമസിന്റെ വേഷം ചെയ്തും ടഗെനരെയ്ൻ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഉത്തേജകമരുന്ന് കേസിൽപ്പെട്ട ജോൺ കാംബെല്ലിന് പകരമായി പെർത്ത് വേദിയാകുന്ന പരന്പരയിലെ ആദ്യ ടെസ്റ്റിൽ ടഗെനരെയ്ൻ കളത്തിലിറങ്ങുമെന്നാണ് സൂചന.
കളം പിടിക്കാൻ ചന്ദർപോൾ ജൂണിയർ വരുന്നു
06:01 PM Nov 25, 2022 | Deepika.com