കൊച്ചി: കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സർക്കാരിന്റെ ക്രിമിനൽ റിവിഷൻ പെറ്റീഷൻ പരിഗണിച്ച ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റെയാണ് നടപടി. ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയക്കും.
സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിൽ നരഹത്യക്കുറ്റം നിലനിൽക്കുമോയെന്നതിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
വിചാരണ കോടതി ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ചപ്പോൾ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ല എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ആശുപത്രി ജീവനക്കാരുടെ മൊഴിയും ശ്രീറാം മദ്യപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിൽ വകുപ്പ് 304 നിലനിൽക്കും എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പ്രതിയായ ശ്രീറാം ഒരു ഡോക്ടറായിട്ടു കൂടി തെളിവുകൾ നശിപ്പിക്കുവാനായി പരിശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. അപകടത്തിന് ശേഷം സർക്കാർ ഡോക്ടർ നിർദേശിച്ച ആശുപത്രിയിലേക്കല്ല ശ്രീറാം പോയത്. വിടുതൽ ഹർജിയിൽ ഐപിസി വകുപ്പ് 304 ഒഴിവാക്കിയത് തെറ്റാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഒക്ടോബർ 19ാം തീയതിയിലെ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ആണ് സ്റ്റേ ചെയ്തത്.
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് സ്റ്റേ
01:25 PM Nov 25, 2022 | Deepika.com