ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ആദ്യ മത്സരം ഗംഭീരമാക്കി ബ്രസീലിയൻ പട. ഗ്രൂപ്പ് ജിയിൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു. റിച്ചാർലിസൻ ഇരട്ടഗോളുമായി തിളങ്ങി. വിനീഷ്യല്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത രണ്ട് അവസരങ്ങൾ റിച്ചാർലിസൻ വലയിൽ എത്തിക്കുകയായിരുന്നു.
ബ്രസീലിന്റെ ആക്രമണങ്ങൾ സെർബിയൻ കോട്ടയിൽ തട്ടി തകരുന്ന കാഴ്ചയാണ് ആദ്യപകുതിയിൽ കണ്ടത്. പിന്നോട്ടിറങ്ങി ഒത്തൊരുമിച്ച് പ്രതിരോധിച്ച സെര്‍ബിയയുടെ ഗെയിംപ്ലാൻ ബ്രസീലിനെ വലച്ചു. 62-ാം മിനിറ്റിലാണ് സെർബിയയുടെ പ്രതിരോധം ബ്രസീലിന് തകർക്കാൻ സാധിച്ചത്.
പന്തുമായി ബോക്സിൽ കയറിയ നെയ്മർ ഗോളിന് വഴിയൊരുക്കി. പന്ത് വിനീഷ്യസിന്റെ ഷോട്ട് സെര്‍ബിയന്‍ കീപ്പര്‍ സേവ് ചെയ്തത് നേരെ റിച്ചാര്‍ലിസന്റെ മുന്നില്‍. റീബൗണ്ട് വന്ന പന്ത് ഒട്ടും സമയം പാഴാക്കാതെ താരം വലയിലെത്തിച്ചു.
73-ാം മിനിറ്റില്‍ റിച്ചാര്ലിസന് കിടിലനൊരു ബൈസിക്കിള്‍ കിക്കിലൂടെ ബ്രസീലിനായി രണ്ടാമതും വലകുലുക്കി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് വീനീഷ്യസായിരുന്നു. മറുപടി ഗോളുകൾക്ക് സെർബിയയ്ക്ക് സാധിക്കാതിരുന്നതോടെ ജയം ബ്രസീലിനൊപ്പം നിന്നു.
ഡബിളടിച്ച് റിച്ചാർലിസൻ; കാനറികൾക്ക് വിജയത്തുടക്കം
03:23 AM Nov 25, 2022 | Deepika.com