ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എച്ചിൽ അഞ്ച് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ പോർച്ചുഗൽ 3-2ന് ആഫ്രിക്കൻ സംഘമായ ഘാനയെ കീഴടക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു ഗോൾ മഴ.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പോർച്ചുഗൽ ആക്രമിച്ച് കയറി. 11-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം സൂപ്പർ താരം റൊണാൾഡോ നഷ്ടപ്പെടുത്തി. ബോക്സിലേക്ക് വന്ന ത്രൂബോൾ സ്വീകരിച്ച റൊണാൾഡോയ്ക്ക് ഗോൾകീപ്പർ സിഗിയെ മറികടക്കാനായില്ല. പോർച്ചുഗൽ ആക്രമണങ്ങളെ ഘാന കൃത്യമായി റീഡ് ചെയ്ത് തടഞ്ഞതോടെ ഗോൾ അകന്നു നിന്നു. 28-ാം മിനിറ്റിൽ ലഭിച്ച അവസരം പോർച്ചുഗലിന്റെ ബെർണാഡോ സിൽവ പാഴാക്കി.
രണ്ടാം പകുതി സംഭവബഹുലമായിരുന്നു. 69-ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ പോർച്ചുഗൽ ലീഡ് നേടി. റൊണാൾഡോയെ വീഴ്ത്തിയതിനായിരുന്നു റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. മൂന്ന് ലോകകപ്പിൽ പെനൽറ്റി ഗോളാക്കുന്ന താരം എന്ന റിക്കാർഡിലും അതോടെ റൊണാൾഡോ എത്തി.
73-ാം മിനിറ്റിൽ ക്യാപ്റ്റൻ ആന്ദ്രേ ആയുവിലൂടെ ഘാനയുടെ മറുപടിയെത്തി. സമനില ഗോൾ ഘാന ആഘോഷിച്ചു കഴിയുന്നതിനു മുന്പ് പോർച്ചുഗലിന്റെ തിരിച്ചടിയെത്തി.
ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ജാവൊ ഫീലിക്സ് പോർച്ചുഗലിനു ലീഡ് സമ്മാനിച്ചു. അവിടംകൊണ്ടും നിർത്താൻ പറങ്കിപ്പട തയാറായില്ല. 80-ാം മിനിറ്റിൽ റാഫേൽ ലിയാവൊ പോർച്ചുഗലിന്റെ ലീഡ് 3-1ൽ എത്തിച്ചു. ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു ലിയാവൊയുടെ ഗോളിനും അസിസ്റ്റ് ചെയ്തത്.
ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് ഒന്പത് മിനിറ്റിനുശേഷം വീണ്ടും ഗോൾ. വിട്ടുകൊടുക്കാൻ തയാറല്ലെന്നു പ്രഖ്യാപിച്ച് ഘാന, പോർച്ചുഗലിന്റെ വല കുലുക്കി. ഉസ്മാൻ ബുകാരിയുടെ വകയായിരുന്നു 89-ാം മിനിറ്റിലെ ഘാന ഗോൾ.
അതോടെ ഇഞ്ചുറി ടൈമിന്റെ തീവ്രതയേറി, പിരിമുറുക്കം വർദ്ധിച്ചു. ഏതു സമയവും സമനില ഗോൾ ഘാന നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. അതോടെ ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം അവസാനിച്ചു.
ഘാന പൊരുതി വീണു; പോർച്ചുഗൽ ജയിച്ചു തുടങ്ങി
12:21 AM Nov 25, 2022 | Deepika.com