കോഴിക്കോട്: ശശി തരൂരിന്റെ മലബാർ പര്യടനം തീര്‍ത്ത വിവാദ അലയൊലികള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയാകെ പിടിച്ചുകുലുക്കിയിരിക്കേ കേരളത്തിന്റെ ചുമതലക്കാരനായ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വെള്ളിയാഴ്ച കേരളത്തില്‍ എത്തും. നേതാക്കൾ "സെൽഫ് ഗോളുകൾ' അടിച്ച് തീപിടിപ്പിച്ചിരിക്കുന്ന പാര്‍ട്ടി പ്രശ്നങ്ങളില്‍ തത്കാലം വെടിനിര്‍ത്തല്‍ നടപ്പിലാക്കുക എന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശത്തോടെ എത്തുന്ന താരിഖ് അന്‍വറിന്റെ ലക്ഷ്യം.
സ്ഥിതിഗതികളുടെ ഗൗരവസ്വഭാവം പരിഗണിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പരിപാടിക്കാണ് താരിഖ് അന്‍വര്‍ എത്തുന്നതെങ്കിലും നേതാക്കളുമായി വിശദമായ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നതിനായി രണ്ടുദിവസം കേരളത്തില്‍ തങ്ങും.
ഗ്രൂപ്പുപോരിന്റെ രൂക്ഷത എത്രയെന്ന് മനസിലാക്കി നേതൃത്വത്തെ ധരിപ്പിക്കാനാകും താരിഖിന്റെ ശ്രമം. അതേസമയം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവരെ വിശ്വാസത്തിലെടുത്തും ശശി തരൂര്‍, എം.കെ. രാഘവന് എന്നിവരെ തള്ളാതെയുമുള്ള സമീപനമായിരിക്കും ഹൈക്കമാൻഡ് പ്രതിനിധി സ്വീകരിക്കുകയെന്നാണ് വിവരം.
ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് നേതൃത്വത്തിലേക്ക് വരാനുള്ള തരൂരിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതു മുതല്‍ തരൂര്‍ ഹൈക്കമാന്‍ഡിന്റെ നോട്ടപ്പുള്ളിയാണ്.
കേരളത്തില്‍ നേതാക്കളുടെ പരസ്യമായ പോര്‍വിളി ദിവസങ്ങളായി തുടര്‍ന്നിട്ടും അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ മൗനം തുടരുകയാണ്. ഖാര്‍ഗെക്കെതിരേ മത്സരിച്ച തരൂരിനോടുള്ള അമര്‍ഷം ഇപ്പോഴും കേന്ദ്ര നേതൃത്വത്തിനുണ്ട്.
അതേസമയം തരൂര്‍ മല്‍സരിച്ചതിനെ കേരളത്തില്‍ ശക്തമായി എതിര്‍ത്ത കെ.മുരളീധരന് ഇപ്പോള്‍ തരൂരിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. പാര്‍ട്ടി നേതൃത്വം വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് പറഞ്ഞ എം.കെ.രാഘവന് പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന് പറയാതെ പറഞ്ഞുകഴിഞ്ഞു.
നിലവില്‍ തരൂരിന് പിന്നില്‍ അടിയുറച്ചു നില്‍ക്കുകയാണ് കോഴിക്കോട് എംപി കൂടിയായ രാഘവൻ. തരൂരിന്റെ പരിപടിയുടെ സംഘാടന ചുമതയില്നിന്നുളള യൂത്ത് കോണ്‍ഗ്രസ് പിന്മാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തരൂരിന് പിന്തുണയുമായി കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെത്തുമ്പോള്‍ എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.
തരൂർ വിവാദം; താരിഖ് അൻവർ കേരളത്തിലേക്ക്
07:03 PM Nov 24, 2022 | Deepika.com