അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിദേശ പൗരന്മാരെ പ്രചരണത്തിന് നിയോഗിച്ചെന്ന് പരാതി ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ്(ടിഎംസി). രാജ്യത്തെ തെരഞ്ഞെടുപ്പിൽ വിദേശ സ്വാധീനം അനുവദിക്കുന്ന നടപടി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്(ഇസി) നൽകിയ പരാതിയിൽ ടിഎംസി പറഞ്ഞു.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കാവി സ്കാർഫ് ധരിച്ച വിദേശികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ടിഎംസി പരാതി ഉന്നയിച്ചത്.
വിദേശികൾ തെരഞ്ഞെടുപ്പിൽ കൈ കടത്തുന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന് എതിരാണെന്നും വിസ ചട്ടങ്ങളുടെ ലംഘനമാണെന്നും ടിഎംസി നേതാവ് സാകേത് ഗോഖലെ പറഞ്ഞു. വിഷയത്തിൽ ഇസി അടിയന്തരമായി ഇടപെടണമെന്നും ഫോറിനേഴ്സ് റീജിനൽ രജിസ്ട്രേഷൻ ഓഫീസ്(എഫ്ആർആർഒ) നടപടി സ്വീകരിക്കണമെന്നും ഗോഖലെ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ വിദേശ പൗരന്മാർ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടരുതെന്ന് ചട്ടമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്നതിൽ വിലക്കുള്ളതായി ജനപ്രാതിനിധ്യ നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് നിയമവിദഗ്ധർ അറിയിച്ചു.
ബിജെപിയുടെ വിദേശ അണികൾക്കെതിരെ തൃണമൂൽ
12:34 PM Nov 24, 2022 | Deepika.com