ലുസൈൽ: ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിനിടെ സൗദി അറേബ്യൻ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സഹതാരം യാസർ അൽ ഷഹ്രാനിയെ റിയാദിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബുധനാഴ്ച രാവിലെ റിയാദ് നാഷനൽ ഗാർഡ് ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗദി ബോക്സിനുള്ളിൽ വന്ന ബോൾ പ്രതിരോധിക്കുന്നതിനിടെ സൗദി ഗോൾകീപ്പർ ഉവൈസിയുടെ കാൽമുട്ട് ഷഹ്രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മൈതാനത്ത് വീണ ഷഹ്രാനിയെ സ്ട്രെച്ചറിൽ കിടത്തിയാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
എക്സ്റേ പരിശോധനയിൽ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്നു തെളിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. താരത്തെ എത്രയും പെട്ടെന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഡോക്ടർമാർ നിര്‍ദേശിച്ചതിനെ തുടർന്നാണ് റിയാദ് നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഷഹ്രാനി കളിക്കുന്ന കാര്യം സംശയമാണ്. ഗ്രൂപ്പ് സിയിൽ പോളണ്ടിനും മെക്സിക്കോയ്ക്കും എതിരെയാണ് സൗദിയുടെ ഇനിയുള്ള മത്സരങ്ങൾ.
ഷഹ്രാനിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ലോകകപ്പ് നഷ്ടമായേക്കും
05:35 AM Nov 24, 2022 | Deepika.com