മംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി മുഹമ്മദ് ഷാരിഖ് ബോംബ് ഘടിപ്പിച്ച ബാഗുമായി പോകുന്നതാണ് സിസിടിവിയിലുള്ളത്.
ഇയാള്‍ നടന്നുപോയ സ്ഥലങ്ങളില്‍ പോലീസ് പരിശോധന ആരംഭിച്ചു. അതേസമയം, മുഹമ്മദ് ഷാരിഖ് ആലുവയില്‍ താമസിച്ചതായി കണ്ടെത്തി. സെപ്റ്റംബറില്‍ കേരളത്തിലെത്തിയ ഇയാള്‍ ഒരു ലോഡ്ജിലാണ് താമസിച്ചത്.
അഞ്ച് ദിവസം ഇയാള്‍ ലോഡ്ജില്‍ താമസിച്ചു. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ഇയാള്‍ സാധനങ്ങള്‍ വാങ്ങി.
ഓണ്‍ലൈനായി ആമസോണില്‍ നിന്ന് ഇയാള്‍ ഫേസ്വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറും വാങ്ങി. ഇയാള്‍ താമസിച്ച ലോഡ്ജിന്റെ ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു.
കൂടാതെ, ഐഎസ് ഭീകരരുമായി മുഹമ്മദ് ഷാരിഖിന് ബന്ധമുണ്ടെന്ന് കര്‍ണാടക പോലീസ് കണ്ടെത്തി.
ശനിയാഴ്ച വൈകുന്നേരമാണ് മംഗളൂരു കങ്കനാടി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്നത്. പ്രഷർ കുക്കറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചായിരുന്നു സ്ഫോടനം.
ഓട്ടോ യാത്രക്കാരനായ ഷാരിഖിന്റെ കൈയിലെ ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഡ്രൈവർ പറയുന്നത്.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ചികിത്സയിലാണ്. ഷാരിഖിൽനിന്ന് ലഭിച്ച ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഷാരിഖിന് കർണാടകക്ക് പുറത്തുനിന്നുള്ളവരുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
ശിവമൊഗയിലെ തീർഥഹള്ളിയിലാണ് ഷാരിഖിന്റെ വീട്. ബന്ധുക്കളുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. 15 പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്.
ശിവമൊഗയിൽ അടുത്തിടെ സവർക്കറുടെ ഫോട്ടോ പതിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലും ഷാരിഖ് ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ ഭീകരബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു.
മംഗളൂരു സ്ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
12:14 PM Nov 22, 2022 | Deepika.com