കോഴിക്കോട് : മലബാർ പര്യടനവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത് ആരെന്നറിയാമെന്നു കെ.മുരളീധരൻ എംപി. മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ച ചിലർക്ക് ഇതിൽ പങ്കുണ്ടെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.
തരൂരിനെ വിലക്കിയതിൽ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് എല്ലാ തരത്തിലുള്ള ആലോചനയും ഉണ്ടെന്നും മര്യാദയ്ക്ക് അല്ലാതെയുള്ള എല്ലാ ആലോചനകളും ഗൂഢാലോചനയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.ഔദ്യോഗികമായി പാർട്ടി നേതൃത്വത്തെ അറിയിച്ചു നടത്തിയ പരിപാടിയാണിത്.
ശശി തരൂരിന്റെ മലബാർ പര്യടനം വിഭാഗീയ പ്രവർത്തനമല്ല. സംഘപരിവാറിന് എതിരെയുള്ള പോരാട്ടമാണ്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തരൂരിന് വിലക്കില്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേരളത്തിൽ കെപിസിസി അധ്യക്ഷന്റെതാണ് അവസാന വാക്ക്. പരിപാടി മാറ്റിയതിൽ യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്താനില്ല.
എല്ലാവർക്കും അറിയാവുന്ന കാര്യത്തിൽ അന്വേഷണം നടത്തേണ്ട കാര്യമില്ല. തരൂരിന്റെ മലബാർ പര്യടനം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു. നേരത്തെ എം.കെ.രാഘവന് എംപിയും ശശിതരൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കെപിസിസി അന്വേഷണ കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയുമെന്നായിരുന്നു എം.കെ.രാഘവന്റെ പ്രതികരണം.
തരൂരിന്റെ വിലക്കിനു പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചുവച്ചവർ; കെ.മുരളീധരന്
07:42 PM Nov 21, 2022 | Deepika.com