തിരുവനന്തപുരം: രാജ്ഭവനിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയ സംഭവത്തിൽ വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശിപാർശ ചെയ്തതെന്നും രാജ്ഭവൻ വിശദീകരിക്കുന്നു.
23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരണത്തിൽ പറയുന്നു. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷനില്ല. പെൻഷൻ അനുവദിക്കണമെന്ന ഒരു നിർദേശവും നൽകിയിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കുന്നു.
രാജ്ഭവനിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ചു വർഷത്തിൽ താഴെ സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവർത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്.
രാജ്ഭവനിലെ താത്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഗവർണറുടെ ആവശ്യം പരഗണിച്ച് ഫോട്ടോഗ്രാഫറെ സർക്കാർ സ്ഥിരപ്പെടുത്തിയിരിന്നു.
ഗവർണർ പ്രത്യേക താത്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 17നാണ് സർക്കാർ ഉത്തരവിറക്കിയത്.
അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല: വിശദീകരണവുമായി രാജ്ഭവൻ
07:32 PM Nov 21, 2022 | Deepika.com