കൊച്ചി: മോഡലായ പത്തൊന്പതുകാരിയെ ഓടുന്ന കാറിനുള്ളിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ഇതു സംബന്ധിച്ച് അപേക്ഷ തിങ്കളാഴ്ച കോടതിയിൽ നൽകും.
പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ (ഡോളി, 21), കൊടുങ്ങല്ലൂർ പരാരത്ത് വിവേക് സുധാകരൻ (26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ (35), കൊടുങ്ങല്ലൂർ കാവിൽക്കടവ് തായ്ത്തറ ടി.ആർ. സുദീപ്(34) എന്നിവരെ എറണാകുളം എസിജെഎം കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കാര്യങ്ങൾ വ്യക്തമാകാൻ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്.
അറസ്റ്റിലായ ഡിംപിളിന്റെ സുഹൃത്തുക്കളാണ് യുവാക്കൾ. സുഹൃത്തുക്കളായ യുവാക്കൾക്ക് ഒത്താശ ചെയ്തു നൽകിയത് ഡിംപിളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. നിധിൻ കൊടുങ്ങല്ലൂരിലെ വ്യാപാരിയെയും മകനെയും തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. ബിയറിൽ ലഹരി പദാർഥം കലർത്തി നൽകിയതായി സംശയമുണ്ടെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. ഇക്കാര്യത്തിലും കൂടുതൽ അന്വേഷണമുണ്ടാകും.
സംഭവസമയം പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാൽ രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും തുടർ നടപടി. ഡിജെ പാർട്ടി നടന്ന ബാർ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളും അക്രമത്തിനിരയായ യുവതിയും എത്തുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. പ്രതികൾ യുവതിയുമായി കാറിൽ നഗരത്തിൽ ചുറ്റിസഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച അർധരാത്രിയാണ് കാസർഗോഡ് സ്വദേശിനിയായ മോഡലിനെ മദ്യലഹരിയിൽ മൂന്നുയുവാക്കൾ ചേർന്ന് സഞ്ചരിക്കുന്ന കാറിൽ കൂട്ടമാനഭംഗം ചെയ്തത്.
കാറിനുള്ളിൽ കൂട്ടമാനഭംഗം: പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകും
05:55 AM Nov 21, 2022 | Deepika.com