കോഴിക്കോട്: നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത് അന്വേഷിക്കണമെന്ന് ശശി തരൂർ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടിയ എം.കെ. രാഘവൻ എംപിയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
എംപി എന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ രാഘവന് അവകാശമുണ്ടെന്നും തരൂർ പറഞ്ഞു. അനാവശ്യ വിവാദമാണ് ഉണ്ടായത്. അതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ അന്വേഷിക്കണം- തരൂർ കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് പിന്മാറ്റം അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ കെപിസിസി അധ്യക്ഷൻ നിയോഗിക്കണമെന്ന് എ.കെ. രാഘവൻ ആവശ്യപ്പെട്ടു. സംഭവിച്ചത് ഏറെ ഗൗരവമുള്ള കാര്യമാണ്. തരൂരിന്റെ പരിപാടികൾ ബഹിഷ്കരിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചത് അന്വേഷിക്കണം. എന്തുകൊണ്ട് സംഘടന പിന്നോട്ടുപോയെന്ന് പരിശോധിക്കണം.
അന്വേഷണ കമ്മീഷനെ വയ്ക്കുന്നില്ലെങ്കിൽ പാർട്ടി വേദികളിൽ മറുപടി പറയേണ്ടിവരും. കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്ന് എല്ലാവരും മനസിലാക്കണം. സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷനും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്നും എം.കെ. രാഘവൻ പറഞ്ഞു.
കോൺഗ്രസ് തിരിച്ചുവരണമെങ്കിൽ തരൂർ നേതൃത്വത്തിൽ വേണം. മുകളിലിരിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചാൽ നല്ലതെന്നും രാഘവൻ കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ സംസ്ഥാന പര്യടനം നടത്തുന്ന ശശി തരൂരിന് കെപിസിസി അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരുന്നു. തരൂരിന്റെ പരി പാടികളിൽ പങ്കെടുക്കേണ്ടെന്നാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന രഹസ്യ നിർദേശം. മലബാർ മേഖലയിൽ പര്യടനം ആരംഭിക്കുന്ന ശശി തരൂർ എംപിക്ക് പിന്തുണ നൽകേണ്ടെന്ന നിലപാടാണ് കെപിസിസിക്ക്.
ഔദ്യോഗിക നിർദേശങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും താഴെത്തട്ട് മുതലുള്ള പ്രവർത്തകർ തരൂരുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ പര്യടനത്തിന് പ്രവർത്തകർ എത്തേണ്ടെന്ന നിർദേശമാണ് നൽകിയതെന്നാണ് കോൺഗ്രസിലെ ഉന്നതവൃത്തങ്ങൾ നൽകുന്ന വിവരം.
യൂത്ത് കോൺഗ്രസ് പിന്മാറ്റം: അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂർ
08:37 PM Nov 20, 2022 | Deepika.com