ബേ ഓവൽ: ടീം സ്കോറിന്റെ 58 ശതമാനം ഒറ്റയ്ക്ക് നേടിയ സൂര്യകുമാർ യാദവിന്റെ സെഞ്ചുറിക്കരുത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ മഴയെടുത്ത ആദ്യ പോരാട്ടത്തിന് പകരം വീട്ടാനായി വാശിയോടെ ബാറ്റ് വീശിയ ഇന്ത്യ 65 റൺസിനാണ് കിവീസിനെ പരാജയപ്പെടുത്തിയത്.
അന്താരാഷ്ട്ര ട്വന്റി-20-യിൽ രണ്ടാം സെഞ്ചുറി നേടിയ സ്കൈയുടെ കരുത്തിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. കിവീസിന്റെ പോരാട്ടം 18.5 ഓവറിൽ 126 റൺസിന് അവസാനിച്ചു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണിംഗ് സഖ്യമായി പരീക്ഷിച്ച വിക്കറ്റ് കീപ്പർ ദ്വയത്തിൽ ഋഷഭ് പന്ത്(6) നിരാശപ്പെടുത്തിയെങ്കിലും ഇഷാൻ കിഷൻ(36) പൊരുതി. മൂന്നാമനായി എത്തി 111* റൺസ് നേടിയ സൂര്യകുമാർ 51 പന്തിൽ 11 ഫോറും ഏഴ് സിക്സും അടിച്ചെടുത്തു.
മധ്യനിരയിൽ നായകൻ ഹാർദിക് പാണ്ഡ്യയും(13) ശ്രേയസ് അയ്യരും(13) നിരാശപ്പെടുത്തിയെങ്കിലും സൂര്യയുടെ പോരാട്ടം ഇന്ത്യയെ 191 എന്ന മികച്ച സ്കോറിലെത്തിച്ചു. കീവിസിനായി ടീം സൗത്തി അവസാന ഓവറിൽ ഹാട്രിക്ക് നേടി. പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ എന്നിവരെയാണ് ബോൾട്ട് 20-ാം ഓവറിലെ തുടരെത്തുടരെയുള്ള പന്തുകളിൽ ഫീൽഡർമാരുടെ കൈകളിൽ എത്തിച്ചത്. ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റുകൾ പിഴുതു.
മറുപടി ബാറ്റിംഗിൽ നായകൻ കെയ്ൻ വില്യംസൺ(61) മാത്രമാണ് മികച്ച രീതിയിൽ പൊരുതിയത്. 25 റൺസ് നേടിയ ഓപ്പണർ ഡെവൺ കോൺവേയാണ് കിവീസ് നിരയിൽ രണ്ടാമത്തെ മികച്ച സ്കോറിനുടമ.
19-ാം ഓവറിൽ ഹാട്രിക്കിന് തൊട്ടടുത്തെത്തി ആവേശമുയർത്തിയ ഹൂഡ 2.5 ഓവറിൽ 10 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി. യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും ഭുവനേശ്വർ കുമാർ, സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
സ്കൈ വെടിക്കെട്ടിൽ ചാരമായി കിവീസ്
04:17 PM Nov 20, 2022 | Deepika.com