ബംഗളൂരു: കർണാടകയിലെ മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ ഭീകരവാദികൾക്ക് പങ്കുണ്ടെന്ന സംശയമുന്നയിച്ച് പോലീസ്. ഓട്ടോറിക്ഷയിൽ നിന്ന് പ്രഷർ കുക്കറും ബാറ്ററികളും ലഭിച്ചതായും വൻ നാശനഷ്ടം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സ്ഫോടനമെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് അറിയിച്ചു.
കോയന്പത്തൂരിലെ സംഗമേശ്വരൻ ക്ഷേത്രത്തിന് സമീപം നടന്ന കാർ സ്ഫോടനവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്ന് സൂദ് പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരന്റെ ആധാർ കാർഡിനെപ്പറ്റി സംശയമുണ്ടെന്നും ഇയാൾ അടുത്തിടെ തമിഴ്നാട്ടിലേക്ക് നടത്തിയ യാത്രകൾ സംശയകരമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തിൽ പരിക്കേറ്റ ഡ്രൈവറും യാത്രക്കാരനും മൊഴി നൽകാൻ സാധിക്കാത്ത ആരോഗ്യനിലയിലാണെന്നും ഇവരെ ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടാമെന്നും അധികൃതർ അറിയിച്ചു.
മംഗളൂരു സ്ഫോടനം: ഭീകരവാദ ബന്ധം ആരോപിച്ച് പോലീസ്
03:11 PM Nov 20, 2022 | Deepika.com