സത്യേന്ദ്ര ജയിന്റെ നട്ടെല്ലിന് പരിക്കുള്ളതിനാൽ ഫിസിയോതെറാപ്പി ചെയ്യാൻ ഡോക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രേഖയിലുള്ള കാര്യങ്ങളാണ്. പരിക്കേറ്റയാളുടെ ചികിത്സയുടെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി ക്രൂരമായ തമാശകൾ ഉണ്ടാക്കാൻ ബിജെപിക്ക് മാത്രമേ കഴിയുവെന്നും അദ്ദേഹം വിമർശിച്ചു.
കള്ളപ്പണക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് വിഐപി പരിഗണന ലഭിക്കുന്നുവെന്ന തരത്തിൽ സിസിടിവി ദൃശ്യങ്ങൾ ബിജെപിയാണ് പുറത്തുവിട്ടത്. മന്ത്രിയോടൊപ്പം സെല്ലിനുള്ളില്‍ സഹായത്തിനായി മറ്റ് പലരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.
കൂടെ നില്ക്കുന്നവര് മന്ത്രിക്ക് മസാജ് ചെയ്ത് നല്‍കുന്നതിന്റെ അടക്കം ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഡൽഹിയിലെ ജയില്‍ മന്ത്രി കൂടിയായ സത്യേന്ദ്ര ജയിന് അധികാര ദുര്‍വിനിയോഗം ചെയ്ത് പ്രത്യക പരിഗണന നേടിയെടുക്കുകയാണെന്നാണ് ആരോപണം.
മന്ത്രിക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കിയ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു മുന്‍പുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.