ജയ്പൂർ: രാജസ്ഥാനിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഫൂൽ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ പിഴയുമൊടുക്കണം.
സവായ് മധോപൂർ ജില്ലയിലെ പ്രത്യേക കോടതിയാണ് 30 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സിബിഐയാണ് കേസ് അന്വേഷിച്ചത്.
2011ൽ നടന്ന കേസിൽ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹേന്ദ്ര സിംഗ് ഉൾപ്പെടെ 30 പേരെ ബുധനാഴ്ച കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും 49 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
2011 മാർച്ച് 17നാണ് സംഭവം നടന്നത്. ഒരു കൊലപാതക കേസിൽ പോലീസ് നിഷ്ക്രിയത്വം ആരോപിച്ച് സുർവാൾ ഗ്രാമലത്തിലെ വാട്ടർടാങ്കിന് മുകളിൽ കയറി ഒരാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സംഭവമറിഞ്ഞ് ഇൻസ്പെക്ടറായിരുന്ന ഫൂൽ മുഹമ്മദ് സ്ഥലത്ത് എത്തി.
അൽപ്പ സമയത്തിന് ശേഷം ഇയാൾ താഴേക്ക് ചാടി. ഇതിൽ കോപാകുലരായ ജനക്കൂട്ടം പോലീസിനു നേരെ തിരിഞ്ഞു. പോലീസിനു നേരെ ആളുകൾ കല്ലെറിഞ്ഞു. വാഹനത്തിൽ രക്ഷപെടാൻ ശ്രമിച്ച ഫൂൽ മുഹമ്മദ് കല്ലേറിൽ ബോധരഹിതനായി. തുടർന്ന് ജനക്കൂട്ടം വാഹനത്തിന് തീയിട്ടു. തീ പടർന്ന വാഹനത്തിലുണ്ടായിരുന്ന ഫൂൽ മുഹമ്മദ് മരിക്കുകയും ചെയ്തു.
സംഭവം ഏറെ വിവാദമായിരുന്നു. തുടർന്ന് കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം; 30 പ്രതികൾക്ക് ജീവപര്യന്തം
10:53 AM Nov 19, 2022 | Deepika.com