ജഗദൽപൂർ: ജഗദൽപൂർ സീറോമലബാർ രൂപതയുടെ എമിരിത്തൂസ് ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര സിഎംഐ (87 )അന്തരിച്ചു. ജഗദൽപൂരിലെ എംപിഎം ഹോസ്പിറ്റലിൽ വച്ച് ഇന്നു പുലർച്ചെ ഒന്നരക്കാണ് അന്ത്യം.
മൃതശരീരം ഇന്നുരാവിലെ പത്തുമുതൽ ജഗദൽപ്പൂരിലെ സെന്റ്. ജോസഫ് കത്തീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. നവംബർ 22 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൃതസംസ്കാര ശുശ്രൂഷകൾ ജഗദൽപ്പൂരിൽ നടക്കുമെന്ന് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ സിഎംഐ അറിയിച്ചു.
1935 ഒക്ടോബർ 11 നു ചങ്ങനാശേരി പാലാത്ര ഫിലിപ്പ്, മേരി ദമ്പതികളുടെ മകനായി ജനിച്ച സൈമൺ ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1954ൽ മാന്നാനത്തെ സിഎംഐ ആശ്രമത്തിൽ ചേർന്നു.
തുടർന്ന് 1958ൽ സിഎംഐ സഭയുടെ സന്യാസ ജീവിതത്തിലെ ഫസ്റ്റ് പ്രൊഫഷൻ എടുക്കുകയും ബംഗളൂരുവിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ നിന്നുള്ള വൈദികപഠനത്തിന് ശേഷം 1964 ഡിസംബർ ഒന്നിന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
1993 മാർച്ച് 19 ന് സൈമൺ സ്റ്റോക്ക് പാലാത്ര, ജഗദൽപൂർ രൂപതാ മെത്രാനായി സ്ഥാനമേറ്റു. 2013 ൽ അദ്ദേഹം വിരമിച്ചു.
ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഏക സീറോമലബാർ രൂപതയാണ് ജഗദൽപൂർ.1972 ൽ മാർപ്പാപ്പ രൂപത രൂപീകരിച്ചു സിഎംഐ സഭയെ രൂപതാഭരണം ഏൽപിച്ചു. മാർ പൗളീനോസ് ജീരകത്ത് സിഎംഐ ആയിരുന്നു പ്രഥമ മെത്രാൻ.
1990ൽ മാർ പൗളീനോസ് ജീരകത്ത് സിഎംഐയുടെ മരണത്തെ തുടർന്ന് രൂപതാ അഡ്മിനിസ്ട്രേറ്റർ ആയി ഫാ. കുര്യൻമേച്ചേരിൽ സിഎംഐ നിയമിതനായി. പിന്നീട് 1993 മാർച്ച് 19 ന് സൈമൺ സ്റ്റോക്ക് പാലാത്രയെ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു.
സൈമൺ സ്റ്റോക്ക് പാലാത്ര വിരമിച്ച 2013 മുതൽ മാർ ജോസഫ് കൊല്ലംപറമ്പിൽ ആണ് രൂപതയുടെ മെത്രാൻ. 9,300 കത്തോലിക്കാ വിശ്വാസികളുള്ള രൂപതയിൽ 62 വൈദികർ സേവനമനുഷ്ഠിക്കുന്നു. 47 മഠങ്ങളിലായി 338 സന്യാസിനികളും രൂപതയിൽ സേവനമനുഷ്ഠിക്കുന്നു.
മാർ സൈമൺ സ്റ്റോക്ക് പാലാത്ര സിഎംഐ അന്തരിച്ചു
09:58 AM Nov 19, 2022 | Deepika.com