മുംബൈ: മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് മേഖലയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന പ്രഫസർ ആനന്ദ് ടെൽടുംദെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ജാമ്യ ഉത്തരവ് ഏഴ് ദിവസത്തേക്ക് മരവിപ്പിച്ച കോടതി, ഈ കാലയളവിൽ എൻഐഎയ്ക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശം നൽകി.
ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും രണ്ട് ആൾജാമ്യം ഉറപ്പാക്കാനും ടെൽടുംദെയോട് കോടതി നിർദേശിച്ചു. ഏഴ് ദിവസത്തേക്ക് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതിനാൽ ടെൽടുംദെ ഉടൻ ജയിൽ മോചിതനാകില്ല.
2018 ജനുവരി ഒന്നിന് ഭീമാ കൊറേഗാവിൽ നടന്ന ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് "കലാപ'സ്വഭാവം കൈവന്നത് തലേദിവസം എൽഗാർ പരിഷദിൽ നടന്ന വാർത്താസമ്മേളനം മൂലമാണെന്നാണ് എൻഐഎ ആരോപിക്കുന്നത്. എൽഗാർ പരിഷദ് സമ്മേളനത്തിന്റെ സംഘാടകനായ ടെൽടുംദെയ്ക്കെതിരെ ഭീകരവാദക്കുറ്റം എൻഐഎ ചുമത്തിയിരുന്നു.
എന്നാൽ ഭീകരകൃത്യങ്ങളിൽ പങ്കെടുക്കൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും നിരോധിത സംഘടനകളോടുള്ള ആഭിമുഖ്യം മാത്രമാണ് അന്വേഷണ സംഘത്തിന് തെളിയിക്കാൻ സാധിച്ചതെന്നും കോടതി പ്രസ്താവിച്ചു.
ഐഐഎം അഹമ്മദാബാദിലെ മുൻ പ്രഫസറായ ടെൽടുംദെ, സിപിഐ(മാവോയിസ്റ്റ്) പ്രവർത്തകനാണെന്നും രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെ അട്ടിമറിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധയിട്ടെന്നും അധികൃതർ ആരോപിച്ചിരുന്നു. കേസിലെ സഹപ്രതിയായ റോണ വിൽസന്റെ ലാപ്പ്ടോപ്പിൽ നിന്ന് ലഭിച്ച ആക്രമത്തിന് പ്രേരിപ്പിക്കുന്ന വിധമുള്ള കത്തുകളും രേഖകളും എൻഐഎ ഭീമാ കൊറെഗാവ് കേസിൽ വാദത്തിനായി ഉപയോഗിച്ചിരുന്നു.
എന്നാൽ അംബേദ്കറൈറ്റ് ചിന്തകനായ താൻ മാവോയിസ്റ്റ് ആശയങ്ങൾക്കെതിരെ പോരാടുന്ന വ്യക്തിയാണെന്നും വിൽസന്റെ ലാപ്പ്ടോപ്പ് ഹാക്ക് ചെയ്ത് രേഖകൾ വ്യാജമായി ഉൾപ്പെടുത്തിയതാണെന്ന് രാജ്യാന്തര ഫോറൻസിക് ഏജൻസി തെളിയിച്ചെന്നും ടെൽടുംദെ വാദിച്ചിരുന്നു. ബിജെപി സർക്കാരിന്റെ ഗൂഢ നീക്കങ്ങളുടെ ഇരയാണ് ടെൽടുംദെയെന്ന് നിരവധി സാമൂഹ്യപ്രവർത്തകർ വാദിക്കുന്നു.
ടെൽദുംദെയുടെ സഹപ്രതികളായ പ്രഫസർ വരവര റാവു, സുധാ ഭരദ്വാജ് എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഫാദർ സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ അഞ്ചിന് മരണപ്പെട്ടിരുന്നു.
എൽഗാർ പരിഷദ് കേസ്: ആനന്ദ് ടെൽടുംദെയ്ക്ക് ജാമ്യം; മോചനം ഉടനില്ല
01:00 PM Nov 18, 2022 | Deepika.com