കീവ്: റഷ്യ ആക്രമണം കൂടുതൽ ശക്തമാക്കിയതോടെ യുക്രെയ്നിന്റെ പകുതിയോളം പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചു. പത്ത് ലക്ഷം പേർ വെളിച്ചമില്ലാതെ പ്രതിസന്ധിയിലായി. വൈദ്യുതി വിതരണം സാധാരണ ഗതിയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു.
റഷ്യയുടെ മിസൈൽ ആക്രമണങ്ങളിൽ ഇതുവരെ ഏഴു പേരാണ് മരിച്ചത്. മരണ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്. റഷ്യയുടെ ആറു ക്രൂസ് മിസൈലുകളും അഞ്ച് ഡ്രോണുകളും യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായും രാത്രി നടത്തിയ അഭിസംബോധനയിൽ സെലെൻസ്കി പറഞ്ഞു.
റഷ്യൻ പട്ടാളം ബുധനാഴ്ച യുക്രെയ്നിലുടനീളം ആക്രമണം അഴിച്ചുവിട്ടിരുന്നു. നിപ്രോ നഗരത്തിൽ മിസൈൽ നിർമാണ ഫാക്ടറിയിലും വാതക ഉത്പാദന കേന്ദ്രത്തിലും മിസൈലുകൾ പതിച്ചു. സാപ്പോറിഷ്യയിലെ ജനവാസകേന്ദ്രത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ നാലു പേർ മരിച്ചു.
നിക്കോപോൾ നഗരത്തിൽ 70 ഷെല്ലുകൾ പതിച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ഒഡേസ, ഖേർസൺ നഗരങ്ങളിലും മിസൈലുകൾ പതിച്ചു. ജനവാസ കേന്ദ്രങ്ങളെയും പശ്ചാത്തലസൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്.
യുദ്ധത്തിൽ യുക്രെയ്ൻ സേനയിൽനിന്നു ശക്തമായ തിരിച്ചടി നേരിടാൻ തുടങ്ങിയതോടെയാണു റഷ്യൻ പട്ടാളം പശ്ചാത്തലസൗകര്യങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പ്രയോഗിക്കാൻ തുടങ്ങിയത്. വൈദ്യുതി, കുടിവെള്ള സംവിധാനങ്ങളാണ് ആക്രമിക്കുന്നത്.
റഷ്യൻ ആക്രമണം ശക്തം; യുക്രെയ്നിൽ 10 ലക്ഷം പേർ ഇരുട്ടിൽ
07:44 AM Nov 18, 2022 | Deepika.com