പേരാമ്പ്ര: സ്കൂളിലെ കെട്ടിടം ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളിലെ വിദ്യാർഥികൾ പെരുവഴിയിലേക്ക്.
സ്കൂളിൽ പ്രവർത്തിച്ചിരുന്ന എഇഒ ഓഫീസ് ഒഴിഞ്ഞതോടെ ഈ മുറി ക്ലാസ് മുറിയാക്കാൻ പ്രധാനാധ്യാപകൻ തീരുമാനിച്ചതാണ് പ്രശ്നത്തിന് കാരണം.
സ്കൂളിൽ പഠന സൗകര്യത്തിന് പത്ത് ക്ലാസ് മുറികൾ ആവശ്യമാണ്. എന്നാൽ സ്റ്റേജ് ഉൾപ്പെടെ എട്ട് മുറികൾ മാത്രമാണ് ഇവിടെയുള്ളത്. ഷീറ്റിട്ട മുകൾ നിലയിലുള്ള ഒരു മുറിയും സ്റ്റേജിനുള്ളിലെ മുറിയും അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന മുറിയും ക്ലാസ് റൂമായി ക്രമീകരിച്ചാലേ പഠനം നടക്കുകയുള്ളു.
ഷീറ്റിട്ട മുറിയിൽ കുട്ടികൾക്ക് അസഹനീയ ചൂട് സഹിക്കേണ്ട അവസ്ഥയാണ് കുട്ടികൾക്കുള്ളത്. സ്കൂളിന് നിർമ്മിച്ച കെട്ടിടത്തിൽ ബിആർസി ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. നേരത്തെ എഇഒ ഓഫീസ് സംസ്ഥാന പാതയിലെ പഴയ പഞ്ചായത്ത് ഓഫീസിൽ ചോർന്നൊലിക്കുന്ന നിലയിലായതോടെ സ്കൂളിലെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. എഇഒ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയപ്പോഴാണ് ക്ലാസ് മുറിയാക്കാൻ തീരുമാനിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതിയും മെംബർ വി.കെ. സുനീഷും നടപടിയുടെ പേരിൽ പ്രധാനാധ്യാപകനോട് തട്ടിക്കയറിയെന്ന് ആരോപണമുണ്ട്. എഇഒ, വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് ഇവർ പരാതി നൽകി. തുടർന്ന് പ്രധാനാധ്യാപകൻ അവധിയിൽ പോയി.
നേരത്തെയുള്ള എഇഒ ഓഫീസിൽ ക്ലാസ് നടത്തുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനുമതി നിഷേധിച്ചു. എന്നാൽ ഈ ക്ലാസിൽ പഠിപ്പിക്കാത്ത സാഹചര്യത്തിൽ മറ്റ് ക്ലാസുകളിലും പഠിപ്പിക്കേണ്ടെന്ന് രക്ഷിതാക്കളും പിടിഎയും തീരുമാനിച്ചു. ഇന്നലെ രക്ഷിതാക്കൾ സംഘടിച്ചെത്തിയത് സംഘർഷത്തിന് കാരണമായി.
ഉച്ചഭക്ഷണം നൽകി കുട്ടികളെ വിട്ടയക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയും വൈകുന്നേരം ഏഴിന് പിടിഎ യോഗം ചേർന്നു.
ബ്ലോക്ക് പഞ്ചായത്ത് തങ്ങളുടെ അധീനതയിലുള്ള കെട്ടിടമാണെന്ന് അവകാശപ്പെടുന്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ ക്ലാസ് നടത്താൻ സ്കൂൾ അധികൃതർക്ക് അധികാരമുണ്ടെന്ന് പ്രധാനാധ്യാപകനും പറയുന്നു.
സ്കൂളിന്റെ കളിസ്ഥലം പോലും നഷ്ടപ്പെടുത്തി നിർമ്മിച്ച കെട്ടിടം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് സ്കൂൾ വികസന സമിതിയും രക്ഷിതാക്കളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദ്യാർഥികൾ പെരുവഴിയിൽ, രക്ഷിതാക്കളും നാട്ടുകാരും സംഘടിച്ചു
02:30 AM Feb 24, 2017 | Deepika.com