തിരുവനന്തപുരം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സമരക്കാരെ നിയന്ത്രിക്കാൻ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച പോലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറന്പിലിന്റെ പ്രസംഗം അവസാനിച്ച ഉടൻ പ്രവർത്തകർ പോലീസിന് നേരെ കല്ലേറ് ആരംഭിച്ചു. കോർപ്പറേഷൻ കവാടത്തിന് സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.
കണ്ണീർവാതക ഷെല്ലിൽ നിന്നുള്ള പുക മങ്ങുന്പോൾ തുടർച്ചയായി കല്ലേറ് നടത്തിയ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് പോകാനൊരുങ്ങവേ വീണ്ടും സംഘർഷം ആരംഭിച്ചതോടെ പോലീസ് ലാത്തി വീശി. ഇതിനിടെ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകർ തങ്ങൾക്ക് നേരെ കല്ലേറ് നടത്തിയെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഹോസ്റ്റലിലേക്ക് കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു.
സംഘർഷം രൂക്ഷമായതോടെ ഷാഫി പറന്പിൽ അടക്കമുള്ള നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കത്ത് വിവാദം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
01:56 PM Nov 17, 2022 | Deepika.com