ന്യൂഡൽഹി: രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നിരീക്ഷക സ്ഥാനമൊഴിഞ്ഞ് അജയ് മാക്കൻ. ഹൈക്കമാന്‍ഡ് നിർദേശം ധിക്കരിച്ച് സെപ്റ്റംബർ 25-ന് അശോക് ഗെഹ്ലോട്ട് അനുകൂലികൾ പാർലമെന്ററി പാർട്ടി യോഗം നടത്തിയ സംഭവത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട "രാജസ്ഥാൻ പ്രതിസന്ധി'ക്ക് കാരണക്കാരായ ക്യാബിനറ്റ് മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, ആർടിഡിസി ചെയർമാൻ ധർമേന്ദ്ര റാത്തോഡ് എന്നിവർക്ക് പാർട്ടി നേരത്തെ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഇതിൽ തുടർനടപടി സ്വീകരിക്കാത്തതിനാൽ നിരീക്ഷക സ്ഥാനത്ത് തുടരാൻ തനിക്ക് ധാർമികമായ അവകാശമില്ലെന്ന് നവംബർ എട്ടിന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ രാജിക്കത്തിൽ മാക്കൻ കുറിച്ചു.
അച്ചടക്കലംഘനം നടത്തിയ മൂന്ന് നേതാക്കളെ ഭാരത് ജോഡോ യാത്രയുടെ ചുമതല നൽകിയതിനെ വിമർശിച്ച മാക്കൻ, ഇവർ ഖേദപ്രകടനം പോലും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. രാജി സ്വീകരിക്കാതിരുന്ന ഖാർഗെ, മാക്കനോട് സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ ഏഴ് ദിവസത്തിന് ശേഷവും നടപടി സ്വീകരിക്കാത്തതിനാൽ മാക്കൻ രാജി പ്രഖ്യാപിക്കുകയായിരുന്നു.
അജയ് മാക്കൻ സ്ഥാനമൊഴിഞ്ഞു
03:11 PM Nov 16, 2022 | Deepika.com