തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നെഹ്റുവിനെ ചാരി സുധാകരൻ ആർഎസ്എസ് പ്രണയത്തെ ന്യായീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പരിഹസിച്ചു.
ആർഎസ്എസിനെ വെള്ള പൂശുന്നതിൽ സുധാകരൻ എന്ത് മഹത്വമാണ് കാണുന്നത്. ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നതാണോ കോണ്‍ഗ്രസിന്റെ നയമെന്നു വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ ജവഹർലാൽ നെഹ്റു ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നും ജനാധിപത്യ ബോധം ഉയർത്തിപ്പിടിക്കാൻ വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്നുമായിരുന്നു സുധാകരന്റെ പരാമർശം.
കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. അംബേദ്കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യം നെഹ്റു ഉയര്‍ത്തിപ്പിടിച്ചുവെന്നും സുധാകരന് ചടങ്ങില്‍ പറഞ്ഞു.
നെഹ്റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എകെജിയെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തി അദ്ദേഹം ജനാധിപത്യ ബോധം കാണിച്ചു. വിമര്‍ശിക്കാന്‍ ആളുവേണമെന്നായിരുന്നു നെഹ്റുവിന്റെ കാഴ്ചപ്പാടെന്നും സുധാകരന് പറഞ്ഞു.
നെഹ്റുവിനെ ചാരി സുധാകരൻ ആർഎസ്എസ് പ്രണയത്തെ ന്യായീകരിക്കുന്നു: മുഖ്യമന്ത്രി
06:49 PM Nov 14, 2022 | Deepika.com