ന്യൂഡല്‍ഹി: യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. അഫ്താബ് അമീന്‍ പൂനവല്ല എന്നയാളാണ് പിടിയിലായത്.
കഴിഞ്ഞ മേയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പങ്കാളിയായ ശ്രദ്ധയെ(26) കൊലപ്പെടുത്തിയശേഷം 35 കഷണങ്ങളാക്കി, പ്രത്യേകം ഫ്രിഡ്ജ് വാങ്ങി
ഇത് സൂക്ഷിച്ചു. പിന്നീട് അടുത്ത 18 ദിവസങ്ങളിലായി മെഹ്‌റൗളി വനത്തിന്‍റെ
വിവിധയിടങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
മുംബൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അഫ്താബും ശ്രദ്ധയും തമ്മില്‍ പരിചയത്തിലാകുന്നത്. വീട്ടുകാർ ഇവരുടെ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവര്‍ ഡല്‍ഹിയിലേക്ക് ഒളിച്ചോടി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.
ശ്രദ്ധയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് ഡല്‍ഹിയിലെത്തി. ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടിയ നിലയില്‍ കണ്ടതോടെ മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.
ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി; പങ്കാളി അറസ്റ്റില്‍
01:47 PM Nov 14, 2022 | Deepika.com