വാഷിംഗ്ടൺ: അമേരിക്കൻ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ ഭൂരിപക്ഷമുറപ്പിച്ച് ഡെമോക്രാറ്റിക്ക് പാർട്ടി. നെവാഡ സീറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ആദം ലക്സാൾട്ടിനെ പരാജയപ്പെടുത്തി കാതറിൻ കോർട്ടസ് മാസ്റ്റോയാണ് സഭയുടെ നിയന്ത്രണം നിലനിർത്താൻ ഡെമോക്രാറ്റുകളെ സഹായിച്ചത്.
50 സീറ്റ് നേടിയ പാർട്ടിക്ക് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിൽ സെനറ്റിൽ മുൻതൂക്കം ഉറപ്പാക്കാം. 49 സീറ്റുകൾ വിജയിച്ച റിപ്പബ്ലിക്കൻ പാർട്ടി ഡിസംബർ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജോർജിയ സീറ്റ് നേടിയാൽ ബലാബലം കാത്തുസൂക്ഷിച്ച് സർക്കാരിന് തടയിടാം. ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് നേടാൻ സാധിക്കാത്തത് മൂലമാണ് ജോർജിയയിൽ "റൺഓഫ്' വേണ്ടിവരുന്നത്.
വോട്ടെണ്ണൽ ഇഴയുന്നതിനാൽ ജനപ്രതിനിധിസഭയിലെ അന്തിമ മത്സരഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. 211 സീറ്റുകളുമായി മുന്നിട്ടുനിൽക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ നിന്ന് ഏഴ് സീറ്റ് മാത്രം അകലെയാണ്. 204 സീറ്റ് നേടി ശക്തമായ പോരാട്ടമാണ് ജോ ബൈഡന്റെ ഡെമോക്രാറ്റിക്ക് പാർട്ടി കാഴ്ചവച്ചത്.
നെവാഡ തുണച്ചു; സെനറ്റ് നേടി ഡെമോക്രാറ്റുകൾ
01:40 PM Nov 13, 2022 | Deepika.com