വാഷിംഗ്ടൺ: അമേരിക്കൻ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ ഭൂരിപക്ഷം നേടാനൊരുങ്ങി ഡെമോക്രാറ്റിക്ക് പാർട്ടി. ആകെയുള്ള 100 സീറ്റിൽ 49 സീറ്റുകൾ നേടിയ ഡെമോക്രാറ്റുകൾക്ക് നെവാഡ, ജോർജിയ സീറ്റുകളിൽ ഒരെണ്ണം വിജയിച്ചാൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ പിന്തുണയോടെ സെനറ്റിൽ ഭൂരിപക്ഷം ഉറപ്പാക്കാനാകും.
അരിസോണ സീറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ബ്ലേക്ക് മാസ്റ്റേഴ്സിനെ ഡെമോക്രാറ്റ് സ്ഥാനാർഥി മാർക്ക് കെല്ലി പരാജയപ്പെടുത്തിയതോടെയാണ് പാർട്ടി സെനറ്റ് ഭൂരിപക്ഷത്തിന് അടുത്തെത്തിയത്. പരന്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനമായ അരിസോണയിൽ തുടർച്ചയായ രണ്ടാം വിജയമാണ് ഡെമോക്രാറ്റുകൾ സ്വന്തമാക്കിയത്.
വോട്ടെണ്ണൽ ഇഴയുന്ന നെവാഡയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് സിറ്റിംഗ് സെനറ്റർ കാതറിൻ മാസ്റ്റോയെ പിന്തള്ളി റിപ്പബ്ലിക്കൻ സ്ഥാനാർഥി ആദം ലക്സാൾട്ട് മുന്നിട്ട് നിൽക്കുന്നു.
ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത ജോർജിയ സീറ്റിൽ ഡിസംബർ ആറിന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഫലം പുറത്തുവരാനുള്ള ഈ രണ്ട് സീറ്റുകളിലും വിജയിച്ചാൽ മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ മേൽക്കൈ ലഭിക്കുക.
ജനപ്രതിനിധിസഭയിൽ 211 സീറ്റുകളുമായി മുന്നിട്ടുനിൽക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ നിന്ന് ഏഴ് സീറ്റ് മാത്രം അകലെയാണ്. 199 സീറ്റ് നേടി ശക്തമായ പോരാട്ടമാണ് ജോ ബൈഡന്റെ ഡെമോക്രാറ്റിക്ക് പാർട്ടി കാഴ്ചവച്ചത്.
സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷത്തിലേക്ക്
01:20 PM Nov 12, 2022 | Deepika.com