മ്യാന്‍മറില്‍ തടവിലായിരുന്ന ഒന്‍പത് പേര്‍ നാട്ടിലെത്തി; സംഘത്തിൽ മലയാളിയും

10:51 AM Nov 10, 2022 | Deepika.com
ചെന്നൈ: മ്യാന്‍മറില്‍ സായുധസംഘം തടവിലാക്കിയവരില്‍ മലയാളിയടക്കമുള്ള ഒന്‍പത് ഇന്ത്യക്കാര്‍ സുരക്ഷിതരായി നാട്ടിലെത്തി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് രവീന്ദ്രനും തമിഴ്‌നാട്ടുകാരായ എട്ടു പേരുമാണ് തിരിച്ചെത്തിയത്.

ഇന്നു പുലര്‍ച്ചെ ചെന്നൈയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. സായുധസംഘം മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച ഇവരെ തായ്‌ലന്‍ഡ് പൊലീസ് പിടികൂടിയിരുന്നു. യാത്രാരേഖകള്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് 26 ദിവസത്തെ തടവുശിക്ഷ കഴിഞ്ഞാണ് ഇവര്‍ നാട്ടിലെത്തുന്നത്.

രണ്ട് മാസം മുന്പാണ് കോള്‍ സെന്‍ററിൽ ജോലി വാഗ്ദാനം ചെയ്ത് ഇവരെ മ്യാന്‍മറിലേയ്ക്ക് കൊണ്ടുപോയത്. പിന്നീട് തോക്കുധാരികളായ സംഘം അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റിയ ഇവരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ഇവര്‍ നാട്ടിലേയ്ക്ക് ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

സായുധസംഘം തടവിലാക്കിയ 13 തമിഴ്‌നാട് സ്വദേശികള്‍ കഴിഞ്ഞ മാസം ഒന്‍പതിന് തിരിച്ചെത്തിയിരുന്നു. മലയാളികള്‍ അടക്കം നിരവധി പേരാണ് ഇനി തിരികെ എത്താനുള്ളത്.